പീപ്പിള്‍സ് ഫൗണ്ടേഷന്‍

ജമാഅത്തെ ഇസ്ലാമിക്ക് കീഴിലെ മുഴുവന്‍ ജനസേവന പ്രവര്‍ത്തനങ്ങളുടെയും സംവിധാനങ്ങളുടെയും മദര്‍ എന്‍.ജി.ഒ എന്ന നിലയിലാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ രൂപീകരിച്ചിരിക്കുന്നത്. സാമൂഹിക സേവന മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസൂത്രണം, നിര്‍വഹണം, ഗവേഷണം, അവലോകനം, മനുഷ്യവിഭവശേഷി ഒരുക്കല്‍, ഗൈഡന്‍സ്, കണ്‍ള്‍ട്ടന്‍സി, പബ്ലിക് റിലേഷന്‍, പരിശീലനം, സാമ്പത്തിക വിഭവശേഖരണം, പങ്കാളിത്ത പദ്ധതികള്‍, ഡോക്യുമെന്റേഷന്‍ തുടങ്ങിയവയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ലക്ഷ്യം വെക്കുന്ന പ്രവര്‍ത്തന മേഖലകള്‍.
ഭവന നിര്‍മാണ പദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, മെഡിക്കല്‍ എയ്ഡ്, സ്വയംതൊഴില്‍ പദ്ധതി, ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍, പബ്ലിക് സര്‍വീസ് ഗൈഡന്‍സ് സെന്റര്‍, കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്റ്റ്, കുടിവെള്ള പദ്ധതി, മൈക്രോ ഫിനാന്‍സ്, അയല്‍ക്കൂട്ടങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, കൗണ്‍സിലിംഗ് സെന്റര്‍, ബ്ലഡ് ഡോണേഴ്സ് ഫോറം, സോഷ്യല്‍ വര്‍ക്ക് ബുള്ളറ്റിന്‍, സോഷ്യല്‍ വര്‍ക്കേഴ്സ് ഡവലപ്മെന്റ് പ്രോഗ്രാം, പാരപ്ലീജിയ റിഹാബിലിറ്റേഷന്‍, പെയിന്‍ ആന്റ് പാലിയേറ്റീവ്, എന്‍.ജി.ഒ ഡവലപ്മെന്റ് പ്രോഗ്രാം തുടങ്ങിയവയാണ് ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കുന്ന സുപ്രധാന പദ്ധതികള്‍. ഇതില്‍ മിക്ക പദ്ധതികളും വ്യത്യസ്ഥ എന്‍.ജി.ഒകള്‍ മുഖേന മുമ്പേ നിര്‍വഹിച്ച് വരുന്നുണ്ട്. പദ്ധതികളിലെ പ്രഫഷണലിസവും വ്യാപനവുമാണ് ഫൗണ്ടേഷന്‍ മുഖ്യമായും ഊന്നുന്നത്.
മുഴുവന്‍ മലയാളികള്‍ക്കും വിശ്വാസയോഗ്യമായി സാമൂഹിക സേവനത്തിന് ആശ്രയിക്കാവുന്ന ഏജന്‍സിയായാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിലകൊള്ളുന്നത്. കേരളത്തിന്റെ പൊതു താല്‍പര്യങ്ങളെയും വികസനത്തെയും മുന്‍നിര്‍ത്തിയുള്ള പദ്ധതികളും ആശയങ്ങളുമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ സമര്‍പ്പിക്കുന്നത്. സാമൂഹിക ആവശ്യങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ നിശ്ചയിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പരിശ്രമിക്കും. കേരളത്തിലെ ഗ്രാസ്റൂട്ട് തല സന്നദ്ധ സംഘടനകള്‍ക്ക് പുതിയ സാമൂഹിക പ്രവര്‍ത്തന മേഖലകളെ പരിചയപ്പെടുത്തുകയും സാമ്പത്തിക-മനുഷ്യവിഭവങ്ങളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന് അവയെ പരിശീലിപ്പിക്കുകയും ചെയ്യും.
ഏഴര ലക്ഷം ഭൂരഹിതരും മൂന്നര ലക്ഷം ഭവനരഹിതരുമുള്ള കേരളത്തിന് ആശ്വാസവും മാതൃകയുമാവുകയാണ് പീപ്പിള്‍സ് ഹോം. സേവന പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര എത്തിച്ചേരാത്ത മലയോര തീരദേശ മേഖലകളടക്കം ഉള്‍പ്പെടുത്തി വിശാലമായ സേവന ഭൂപടം നിര്‍മിച്ചാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുന്നോട്ട് പോകുന്നത്. സാമ്പത്തികമായി സുസ്ഥിതിയുള്ള പ്രദേശങ്ങളില്‍ സേവന സംരംഭങ്ങള്‍ ഏറ്റെടുക്കുന്ന യുവാക്കളെ ഇന്ന് ധാരാളമായി കാണാം. അതിന്റെ പരിസരത്തുള്ളവര്‍ മാത്രമായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍. എന്നാല്‍ കേരളത്തിലെ പകുതിയിലധികം പിന്നാക്ക പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സേവന സംരംഭങ്ങളൊന്നുമില്ല എന്നതാണ് വസ്തുത. അത്തരം പിന്നാക്ക പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാന്‍ ഈ മാപ്പിങ്ങിലൂടെ പീപ്പിള്‍സ് ഫൗണ്ടേഷന് സാധിക്കുന്നു. കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കാന്‍ കഴിയും വിധം പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ഫൗണ്ടേഷന്‍ ശ്രമിക്കുന്നത്.
ഭവന നിര്‍മാണ പദ്ധതി, മെഡിക്കല്‍ എയ്ഡ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്റ്റ്, ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍ തുടങ്ങിയവയാണ് ഈ പ്രവര്‍ത്തന കാലയളവിലെ സുപ്രധാന പദ്ധതികള്‍. ഫൗണ്ടേഷന്റെ ഈ പ്രവര്‍ത്തന കാലയളവിലെ സുപ്രധാന പ്രവര്‍ത്തനമാണ് ‘പീപ്പിള്‍സ് ഹോം’ എന്ന ഭവന നിര്‍മാണ പദ്ധതി. മൂന്നു വര്‍ഷം കൊണ്ട് ചുരുങ്ങിയത് 1500 വീടുകളുടെ നിര്‍മാണമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കേരളത്തിലെ സാമൂഹിക സേവന ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഈ പദ്ധതി പങ്കാളിത്ത വികസനത്തിന്റെ മികച്ച മാതൃകയായിരിക്കും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെ സുസ്ഥിര പുരോഗതി ലക്ഷ്യമാക്കി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച മറ്റൊരു പദ്ധതിയാണ് കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്റ്റ്. സേവന മേഖലയിലെ വിഭവങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത പിന്നാക്ക പ്രദേശങ്ങളില്‍ വിനിയോഗിച്ച് നിശ്ചിതകാലം കൊണ്ട് പ്രദേശങ്ങളുടെ പുരോഗതി ഉറപ്പ് വരുത്തുന്ന പദ്ധതിയാണിത്. നിലവില്‍ വയനാട് ജില്ലയിലെ പൊഴുതന, കോഴിക്കോട് ജില്ലയിലെ വെള്ളയില്‍ എന്നീ പ്രദേശങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രവര്‍ത്തന കാലയളവില്‍ 300 പിന്നാക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. മദ്യം, മയക്ക് മരുന്ന് തുടങ്ങിയ ലഹരികള്‍ക്കടിപ്പെട്ട വ്യക്തികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് വിപുലമായ സൗകര്യങ്ങളോടെ ഒരു ഡി-അഡിക്ഷന്‍ ഹോസ്പിറ്റല്‍. കോഴിക്കോട്, എറണാകുളം, വയനാട് ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തിന്റെ മാനസികാരോഗ്യ നിലവാരം കൂടുതല്‍ ചികിത്സ ആവശ്യമുള്ള മേഖലയായി മാറിക്കൊണ്ടിരിക്കുന്നു. സമൂഹത്തിലെ ആവശ്യങ്ങള്‍ വിലയിരുത്തി പുതിയ മേഖലകള്‍ കൂടി ഉള്‍പെടുത്തി കൗണ്‍സിലിംഗ് മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ‘ആശ്വാസ്’ എന്ന പേരില്‍ കേരളത്തില്‍ ബ്രാന്റഡ് കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കും. രോഗചികിത്സാ രംഗത്തെ ചൂഷണ കേന്ദ്രീകൃതമായ അനുബന്ധ മേഖലകളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് മെഡിക്കല്‍ എയ്ഡ് സെന്റര്‍. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ആദ്യത്തെ മെഡിക്കല്‍ എയ്ഡ് സെന്റര്‍ ആരംഭിക്കുന്നത്. നട്ടെല്ലിനു ക്ഷതമേറ്റ് ശരീരം തളര്‍ന്നു കിടക്കുന്ന രോഗികളുടെ റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ ഫൗണ്ടേഷന്‍ സജീവമാണ്. അവര്‍ക്ക് വേണ്ടി കൂടുതല്‍ മേഖലകളില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച്കൊണ്ടിരിക്കുന്നു.
സമൂഹത്തിന് വിവിധ മേഖലകളിലേക്ക് മൂല്യബോധമുള്ള മനുഷ്യവിഭവങ്ങളെ സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷന്റെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വര്‍ധിച്ച് വരുന്ന സാമൂഹിക ആവശ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍. മീഡിയ സ്റ്റഡി, മാനേജ്മെന്റ് സ്റ്റഡി, സോഷ്യല്‍ സയന്‍സ് സ്റ്റഡി, ലീഗല്‍ സ്റ്റഡി എന്നീ മേഖലകളിലെ റെഗുലര്‍ കോഴ്സുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സിവില്‍ സര്‍വീസ്, UGC ( NET-JRF) പരീക്ഷ, ഇന്ത്യന്‍ എക്കണോമിക്സ് സര്‍വീസ്, ഇന്ത്യന്‍ എഞ്ചിനീയറിംഗ് സര്‍വീസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്, ഇന്ത്യന്‍ ലീഗല്‍ സര്‍വീസ് തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സര്‍വീസുകളിലേക്കും IIM , IIT, AISER, IIS, IIM,NIT, AIIMS, സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലേക്കും എത്തിപ്പെടുന്നതിനുള്ള ഓറിയന്റേഷനും പ്രവേശന പരീക്ഷ പരിശീലനത്തിനും സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പഠിക്കുന്ന ദരിദ്ര വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പിന്നാക്ക-ദരിദ്ര മേഖലകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ പഠനകിറ്റുകള്‍ നല്‍കുന്നു.
‘പീപ്പിള്‍സ് ഹോം-കേരളത്തിന്റെ ജനകീയ ഭവന പദ്ധതി’ എന്ന ഈ സംരംഭം വിധവകള്‍, അനാഥര്‍, മാരക രോഗങ്ങളുടെ ചികില്‍സക്കു വേണ്ടി വീടും കിടപ്പാടവുമടക്കം നഷ്ടപ്പെട്ടവര്‍, തൊഴില്‍ നഷ്ടം സംഭവിച്ച ദരിദ്രര്‍, കടക്കെണിയില്‍പെട്ട് വലയുന്നവര്‍, പ്രവാസ ജീവിതം അവസാനിപ്പിച്ച് വെറും കൈയോടെ മടങ്ങിയ ഹതഭാഗ്യര്‍ തുടങ്ങിയവര്‍ക്ക് അടിസ്ഥാന ജീവിതാവശ്യമെന്ന നിലയില്‍ വീട് നിര്‍മിച്ച് നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 550000 രൂപ ചെലവില്‍ പരമാവധി 500 സ്‌ക്വയര്‍ ഫീറ്റ് അളവുള്ള ഭവനങ്ങളാണ് നിര്‍മിക്കുക. ചേരി പ്രദേശങ്ങള്‍, ലക്ഷം വീട് കോളനികള്‍, തീരദേശങ്ങള്‍, മലയോര മേഖലകള്‍ തുടങ്ങിയ പിന്നാക്ക പ്രദേശങ്ങളിലെ ജനങ്ങളെ ഈ പദ്ധതിയില്‍ പ്രത്യേകം പരിഗണിക്കും. ഭൂമിയും വീടും, പൂര്‍ണമായ വീട് നിര്‍മാണം, ഭവന നിര്‍മാണ പൂര്‍ത്തീകരണം, പിന്നാക്ക കോളനികളുടെ നവീകരണം, ഭവന റിപ്പയര്‍, ടോയ്ലറ്റ് നിര്‍മാണം തുടങ്ങിയ നിരവധി പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് പീപ്പിള്‍സ് ഹോം പദ്ധതി. ജാതി-മത പരിഗണനകള്‍ക്കതീതമായി മുഴുവന്‍ കേരളീയരെയും പരിഗണിക്കുന്ന പദ്ധതിയായിരിക്കും ഇത്.
ജനങ്ങള്‍ ദാനമായും വഖ്ഫ് ആയും നല്‍കുുന്ന ഭൂമിയാണ് ഈ പദ്ധതിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത്. കേരളത്തില്‍ നിരവധി വ്യക്തികളാണ് ഈ ആവശ്യാര്‍ഥം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി വഖ്ഫ് ആയി നല്‍കുന്നത്. ഒരു കാലത്ത് നിലച്ചു പോയിരുന്ന വഖ്ഫ് സംസ്‌കാരം വീണ്ടും ശക്തമായി തിരിച്ച് വരുന്നതിന്റെ ശുഭലക്ഷണങ്ങള്‍ സമൂഹത്തില്‍ പ്രകടമാണ്. മിക്ക ജില്ലകളിലും ആളുകള്‍ ഈ ആവശ്യാര്‍ഥം ഭൂമി ദാനം ചെയ്യാന്‍ തയ്യാറായി വന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഒരു വ്യക്തി ഒരു ഏക്കര്‍ 12 സെന്റ് ഭൂമിയും 10 വീടുകള്‍ നിര്‍മിക്കുന്നതിന് 45 ലക്ഷം രൂപയുമാണ് വഖ്ഫ് ചെയ്തത്. കേരളത്തിലെ സമ്പന്നര്‍ ഇത് പോലെ വലിയ രീതിയില്‍ ഭൂമി വഖ്ഫ് ചെയ്യാന്‍ തയ്യാറായാല്‍ ഭൂരഹിതരും ഭവനരഹിതരുമായ നൂറുകണക്കിന് വ്യക്തികളുടെ കണ്ണീരൊപ്പാന്‍ കഴിയും. സാമൂഹിക സേവനത്തില്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് അവരുടെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള പൊതുസേവന സംരംഭമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിലകൊള്ളും.

www.peoplesfoundation.org