സംഘ്പരിവാറിന്റെ ധ്രുവീകരണ അജണ്ടയെ ഒറ്റക്കെട്ടായി ചെറുക്കണം -മുസ്‌ലിം പേഴ്സണൽ ബോർഡ്

കോഴിക്കോട്: ഏക സിവിൽകോഡ് നടപ്പക്കാനുള്ള സംഘ് പരിവാർ ഭരണകൂടത്തിന്റെ നീക്കം ധ്രുവീകരണ അജണ്ടയുടെ ഭാഗമാണെന്നും അതിനെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് വക്താവ് ഡോ. സയ്യിദ് ഖാസിം റസൂൽ ഇല്ല്യാസ്. വിവിധ സംസ്ഥാനങ്ങളിൽ പേഴ്സണൽ ബോർഡ് വിളിച്ചുചേർക്കുന്ന മുസ്ലിം സംഘടനാ നേതാക്കളുടെ സംഗമത്തിന്റെ ഭാഗമായി കേരളത്തിൽ സംഘടിപ്പിച്ച സംഘടനാ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡ് വിഷയത്തിൽ മുഴുവൻ ജനവിഭാഗങ്ങളേയും ചേർത്തു നിർത്തുന്ന സമീപനമാണ് ബോർഡ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി വിവിധ മതനേതാക്കളുടെ മീറ്റിംഗ് ബോർഡ് സംഘടിപ്പിച്ചു. ഏക സിവിൽകോഡ് എല്ലാവരേയും ബാധിക്കുന്ന പ്രശ്നമാണെന്നും ഒരുമിച്ച് ഇതിനെ ചെറുക്കണമെന്നും പ്രസ്തുത മീറ്റിംഗിൽ മതനേതാക്കൾ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. വ്യക്തിനിയമങ്ങളെ സംരക്ഷിക്കുക,ശരീഅത്തിന്റെ ആവശ്യകത വിശ്വാസികളെ ബോധ്യപ്പെടുത്തൽ ,വിവിധ സമുദായങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് പേഴ്സണൽ ബോർഡിന്റെ പ്രധാന ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങൾ മറച്ച് വെക്കാൻ കൂടിയാണ് ധ്രുവീകരണ സ്വഭാവമുള്ള അജണ്ടകൾ ഭരണകൂടം പുറത്തെടുക്കുന്നത്. ഏകസിവിൽ കോഡ് വിഷയം വേണ്ട രീതിയിൽ ഫലിക്കാത്തതിനാലാണ് ഗ്യാൻ വ്യാപിയിലേക്ക് നീങ്ങിയിരിക്കുന്നത്. സംഘ്പരിവാറിന്റെ വംശീയഅജണ്ടകൾ ഫലപ്രദമായി നടപ്പിലാക്കാനുള്ള എല്ലാ നീക്കവും രാജ്യത്തെ മാരകമായി പരിക്കേൽപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിയാനയിലും മണിപ്പൂരിലും നീതി നടപ്പിലാക്കാൻ ഭരണകൂടം തയ്യാറാവണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേഴ്സണൽ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ ഹാഫിള് അബ്ദുശ്ശുക്കൂർ ഖാസിമി, ബോർഡ് ക്ഷണിതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു. വിവിധ സംഘടനയെ പ്രതിനിധീകരിച്ച് പങ്കെടുത്തവർ : പി.എം.എ സലാം ( ജനറൽ സെക്രട്ടറി മുസ്‌ലിം ലീഗ്) എം.സി മായിൻ ഹാജി (വൈസ് പ്രസിഡണ്ട് മുസ്‌ലിം ലീഗ്) ഉമ്മർ പാണ്ടികശാല വൈസ് പ്രസിഡണ്ട് മുസ്‌ലിം ലീഗ് ) ഉമ്മർ ഫൈസി മുക്കം (സെക്രട്ടറി സമസ്ത കേരള ജംഇയ്യതുൽ ഉലമാ) നാസർ ഫൈസി കൂടത്തായി (SYS) അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി (സമസ്ത വിദ്യാഭ്യാസ ബോർഡ് മെമ്പർ ) പ്രാഫ.എ.കെ അബ്ദുൽ ഹമീദ് (കേരള മുസ്‌ലിം ജമാഅത്ത് ) എം.ഐ അബ്ദുൽ അസീസ് (കേന്ദ്ര സമിതിയംഗം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്) ശിഹാബ് പൂക്കോട്ടൂർ (സെക്രട്ടറി ജമാഅത്തെ ഇസ്‌ലാമി കേരള) അബ്ദുൽ ഹകീം നദ്‌വി (സെക്രട്ടറി ജമാഅത്തെ ഇസ്‌ലാമി കേരള) എൻ.വി അബ്ദുറഹ്‌മാൻ (വൈസ് പ്രസിഡണ്ട് KNM) അനസ് കടലുണ്ടി (KNM) സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ(വൈസ് പ്രസിഡണ്ട് ജംഇയ്യതുൽ ഉലമാ ഹിന്ദ്,കേരള ) അഡ്വ. മുഹമ്മദ് ഹനീഫ (മർകസു ദ്ദഅവ) ഡോ.മുഹമ്മദ് യൂസുഫ് നദ്‌വി(റാബിത്വതുൽ അദബിൽ ഇസ്‌ലാമി) ഖാസിമുൽ ഖാസിമി (മജ്ലിസുത്തൗഹീദ്) ഇസ്സുദ്ദീൻ നദ്‌വി(നദ്‌വതുൽ ഉലമാ കേരള ചാപ്റ്റർ) വി. റസൂൽ ഗഫൂർ(മുഫക്കിറുൽ ഇസ്‌ലാം ഫൗണ്ടേഷൻ)

ട്രെയിനിലെ കൂട്ടക്കൊല: മുസ്‍ലിംകൾക്കെതിരായ സംഘടിത കുറ്റങ്ങളിൽ പുതിയ അധ്യായം -ജമാഅത്തെ ഇസ്‍ലാമി

ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ റെയിൽവെ സുരക്ഷാ സൈനികൻ മൂന്ന് മുസ്‍ലിം യാത്രക്കാരെയും ഒരു എ.എസ്.ഐയും ലക്ഷ്യം വെച്ച് നടത്തിയ കൂട്ടക്കൊല രാജ്യത്ത് മുസ്‍ലിംകൾക്കെതിരെ പതിവായി മാറിയ സംഘടിത കുറ്റകൃത്യങ്ങളിലെ പുതിയ അധ്യായമെന്ന് ജമാഅത്തെ ഇസ്‍ലാമി. മുസ്‍ലിംകളാണെന്ന കാരണത്താൽ മൂന്ന് യാത്രക്കാരെ തിരഞ്ഞുപിടിച്ച് കൊന്ന വിദ്വേഷ കുറ്റകൃത്യത്തെ ജമാഅത്തെ ഇസ്‍ലാമി ഉപാധ്യക്ഷൻ മലിക് മുഅ്തസിം ഖാൻ അപലപിച്ചു. അധികാരകേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്ന തീവ്രവാദവത്കരണവും ധ്രുവീകരണവുമാണ് ഈ വിദ്വേഷ കൊലയിൽ കലാശിച്ചത്. മുസ്‍ലിംകൾക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങൾ നടത്തുന്നവരെ മാനസിക രോഗികളായി ചിത്രീകരിക്കുന്നത് ഒരു സമുദായത്തിനുമാത്രം തീവ്രവാദ മുദ്ര നൽകാനാണ്. മാനസിക രോഗികളും ക്ഷിപ്രകോപികളുമായ വ്യക്തികൾക്ക് ആയുധം നൽകി റെയിൽവെ യാത്രക്കാരുടെ സുരക്ഷ ഏൽപിക്കുന്നതിൽ ഖാൻ അത്ഭുതം പ്രകടിപ്പിച്ചു. മാധ്യമങ്ങളുടെ വിദ്വേഷ പ്രചാരണമാണ് പ്രശ്നത്തിന്റെ അടിവേര്. ഇരകളുടെ കുടുംബത്തിന് ആർ.പി.എഫ് നഷ്ടപരിഹാരം നൽകണമെന്നും ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നും ജമാഅത്ത് ഉപാധ്യക്ഷൻ ആവശ്യപ്പെട്ടു.

കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

Jamaat e Islami Hind Kottayam

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ MI അബ്ദുൽ അസീസ് നിർവ്വഹിച്ചു. അസി. അമീർ P മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി VT അബ്ദുല്ലകോയാ തങ്ങൾ, മേഖലാ നാസിം PP അബ്ദു റഹ്മാൻ പെരിങ്ങാടി, ജില്ലാ പ്രസിഡന്റ് AM അബ്ദുസ്സമദ്, വൈസ് പ്രസിഡന്റ് OS അബ്ദുൽ കരീം, ഇൻസ്പയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഫ്സൽ K, നജാത്തുല്ലാ , PA നിസാം എന്നിവർ സംബന്ധിച്ചു. കോട്ടയം ടൗണിന്റെ ഹൃദയ ഭാഗത്ത് ജുമാമസ്ജിദ്, ദഅവ കേന്ദ്രം, ഇസ്‌ലാമിക് റിസേർച്ച് & റഫറൻസ് ലൈബ്രറി, കൗൺസിലിംഗ് സെന്റർ, പെയ്ൻ & പാലിയേറ്റീവ് കെയർ, സക്കാത്ത് സെൽ, ഖുർആൻ ലേണിംഗ് സെന്റർ, ബോയ്സ് ഹോസ്റ്റൽ എന്നീ സംവിധാനങ്ങളാണ് ആസ്ഥാന മന്ദിരത്തിൽ ഉദ്ദേശിക്കുന്നത്. Tag: Jamaat e Islami Hind Kottayam

ജമാഅത്തെ ഇസ്‍ലാമി RSS കൂടിക്കാഴ്ച നടന്നിട്ടില്ല

[മാധ്യമങ്ങൾക്ക് ഇന്നലെ നൽകിയ വിശദീകരണം] ഒന്ന് രണ്ട് ദിവസങ്ങളായി ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച കേരളീയ സമൂഹത്തില്‍ വളരെ സജീവമാണ്. ഈയൊരു സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വരാനുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസ്സും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയും ആറെസ്സെസ്സും തമ്മിലല്ല, ഇന്ത്യയിലെ ചില പ്രബല മുസ്‌ലിം സംഘടനകളും ആറെസ്സെസ്സും തമ്മിലാണ് ചര്‍ച്ച നടന്നത്. ആ ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്‌ലാമിയും ഭാഗവാക്കായി എന്നു മാത്രം. ശാഹിദ് സിദ്ധീഖ് (എക്‌സ് എം.പി സമാജ് വാദ് പാര്‍ട്ടി), സഈദ് ശര്‍വാനി, നജീബ് ജംഗ് ഐ.എ.എസ്, മുന്‍ ഇലക്ഷന്‍ കമ്മീഷ്ണര്‍ എസ്.വൈ ഖുറേശി തുടങ്ങി സമൂഹത്തില്‍ അറിയപ്പെട്ട ആളുകളാണ് ആ ചര്‍ച്ചക്ക് നേതൃത്വം കൊടുത്തത്. സംഘ്പരിവാറിന്റെ ഭാഗത്ത് നിന്നുള്ള ആവശ്യത്തെ മുന്‍നിര്‍ത്തികൊണ്ടാണ് അവര് ചര്‍ച്ചക്ക് ക്ഷണിച്ചത്. ആ ചര്‍ച്ചയില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് മുസ്‌ലിം സംഘടനകള്‍ കൂടിയിരുന്നാണ് ആലോചിച്ചത്. അറിഞ്ഞിടത്തോളം ഒറ്റപ്പെട്ട ക്ഷണങ്ങള്‍ വരുമ്പോഴൊന്നും മുസ്‌ലിം സംഘടനകള്‍ അതിനോട് പ്രതികരിച്ചിട്ടില്ല. മുസ്‌ലിം സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഈ ചര്‍ച്ചയെ അഭിമുഖീകരിക്കാം എന്നാണ് മുസ്‌ലിം സംഘടനകള്‍ ആലോചിച്ചെടുത്ത തീരുമാനം. മുസ്‌ലിം സംഘടനകളുടെ ഭാഗത്ത് നിന്ന് അതില്‍ പങ്കെടുത്ത ഒരു സംഘടന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത, നിസ്സഹകരണ പ്രസ്ഥാനത്തെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പേ ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വേരുകളുള്ള ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന ശക്തമായ ഓര്‍ഗനൈസേഷനാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ദീനീ സ്ഥാപനമായ ദാറുല്‍ ഉലൂം ദുയൂബന്ദ് എന്ന സ്ഥാപനത്തിന് നേതൃത്വം കൊടുക്കുന്നതും ജംഇയ്യത്തുല്‍ ഉലമയാണ്. അവിടെ പഠിച്ച ധാരാളം പണ്ഡിതന്‍മാര്‍ കേരളത്തിലുള്‍പ്പടെ ലോകത്തെല്ലായിടത്തുമുണ്ട്. ജംഇയ്യത്തിനെ പ്രതിനിധീകരിച്ചു കൊണ്ട് മൗലാനാ നിയാസ് അഹമ്മദ് ഫാറൂഖി, മൗലാന ഫസലുര്‍റഹ്മാന്‍ എന്നിവരാണ് പങ്കെടുത്തത്. അതുപോലെ ബറേല്‍വികളും ചര്‍ച്ചയില്‍ പങ്കെടുത്തു. അജ്മീര്‍ ദര്‍ഗയുടെ ചിശ്തി ഫൗണ്ടേഷന്റെ ചെയര്‍മാനായ സയ്യിദ് സല്‍മാന്‍ ചിശ്തിയാണ് അവരെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. പാരമ്പര്യ മുസ്‌ലിംകളുടെ വലിയൊരു വിഭാഗമാണ് ബറേല്‍വികള്‍. മൗലാന യൂസുഫ് അബ്ബാസ് ശിയാ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചും പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനെ പ്രതിനിധീകരിച്ചു കൊണ്ട് മലിക് മുഅ്തസിം ഖാനാണ് പങ്കെടുത്തത്. ആ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഇവയാണ്. 1.മോഹന്‍ ഭഗവതിന്റെ നേതൃത്വത്തില്‍ ആറെസ്സെസ്സ് മുസ്‌ലിം ന്യൂനപക്ഷവുമായ ബന്ധപ്പെട്ടുണ്ടായ പ്രസ്താവന. 2.രാജ്യത്തിന്റെ പല ഭാഗത്തും വിയോജിക്കുന്നവര്‍ക്ക് നേരെ ബുള്‍ഡോസര്‍നിരത്തുന്ന അത്യന്തം അപകടകരമായ വംശീയ ഉന്‍മൂലന പ്രവണത. 3.മോബ് ലിഞ്ചിംഗ്. 4. ഹൈറ്റ് സ്പീച്ച്. 5. അന്യായമായ അറസ്റ്റ് 6. വ്യാപകമായി ആസ്സാമില്‍ ഉള്‍പ്പടെ നടന്നു കൊണ്ടിരിക്കുന്ന കുടിയൊഴിപ്പിക്കല്‍. 7. ന്യൂനപക്ഷ സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ വിവേചനപരമായ സമീപനം. ഇത്തരം കാര്യങ്ങളാണ് പതിനാല് പേര്‍ ഇരുന്ന് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയാകാമോ..വേണ്ടതില്ല എന്ന വിഷയത്തില്‍ പല അഭിപ്രായങ്ങളും ഉണ്ടാകാം. ചര്‍ച്ചയാകാമെന്നാണ് ജമാഅത്തിന്റെ നിലപാട്. എന്നാല്‍ സ്വര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ, സ്വജന പക്ഷരപാതപരമോ ആകരുത്. എന്തിന് വേണ്ടിയാണോ മുസ്‌ലിം സമൂഹം നിലകൊള്ളുന്നത് ആ ആവശ്യത്തെ ഉയര്‍ത്തിക്കൊണ്ടാണ് ചര്‍ച്ച നടക്കേണ്ടത.് ഇന്ത്യയില്‍ കുറച്ച് കാലങ്ങളായി മുസ്‌ലിം സമൂഹം അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. സംഘ്പരിവാറിന്റെ ഇര എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് മുസ്ലിം സമൂഹമുള്ളത്. സംഘ്പരിവാറിനെതിരായുള്ള പോരാട്ടത്തില്‍ ഒരുപാട് വഴിത്തിരിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്നും സംഘ്പരിവാറിനോട് രാജിയാകാത്തവരാണ് മുസ്‌ലിം സാമൂഹ്യവിഭാഗം. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംഘ്പരിവാറിനെതിരെ ശക്തമായി ഇടപെടല്‍ നടത്തുന്ന സംഘടനയാണ്. നാസറും ജുനൈദും ചുട്ടു കൊല്ലപ്പെട്ടപ്പോള്‍ അവിടെ ഓടിയെത്തി അവര്‍ക്ക് നിയമസഹായം പ്രഖ്യാപിച്ചതും അവരാണ്. ഇന്ത്യയിലെല്ലായിടത്തും ഇത്തരം വിഷയങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. സംഘ്പരിവാറിനോട് നേരിട്ട് ഫൈറ്റ് ചെയ്യൂുന്ന മൂവ്‌മെന്റുകളാണിവയെല്ലാം. എന്‍.ആര്‍.സി സമരവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ അങ്ങനെ പല രൂപത്തിലൂടെയും ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം സംഘടനകളും ഉയര്‍ത്തിക്കൊണ്ടു വരാറുണ്ട്. സെക്യുലര്‍ പാര്‍ട്ടികളെ അതിന് ആശ്രയിക്കാറുണ്ട്. അവരെ കൂടെ കൂട്ടാന്‍ യത്‌നിക്കാറുണ്ട്. അവരുടെ കൂടെ അണിനിരക്കാറുമുണ്ട്. അതുപോലെ തന്നെ നേരിട്ടും സംഘ്പരിവാറിനോട് വിഷയം ഉന്നയിക്കുക എന്നത് ഈ സമരത്തിന്റെ തന്നെ ഭാഗമായിട്ടാണ് ജമാഅത്തെ ഇസ്‌ലാമി കാണുന്നത്. സമരം ഒറ്റ മുഖത്തോടെയല്ല നടക്കേണ്ടത് എന്നും ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കുന്നു. മാറാട് സംഭവം ഓര്‍ക്കുന്നുണ്ടാകുമല്ലോ. തീരം നിശബ്ദമായ ഘട്ടത്തില്‍ ആര്‍ക്കും കടന്നു ചെല്ലാന്‍ അനുവാദം കിട്ടാതിരുന്ന സന്ദര്‍ഭത്തില്‍ അരയസമാജദത്തിന്റെ അടുത്തേക്ക് കടന്നുചെന്നത് അന്നത്തെ കേരള അമീര്‍ ആയിരുന്ന സിദ്ധീഖ് ഹസനാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തില്‍ തന്നെ ഡയലോഗ് ഉണ്ട. ഡയലോഗ് പക്ഷെ എന്തിന് എന്നതാണ് പ്രധാനപ്പെട്ട കാര്യം. മുസ്‌ലിം സംഘടനകള്‍ ആര്‍.എസ്.എസ്സുമായി നടത്തിയ ചര്‍ച്ചയെ കേരളത്തില്‍ വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്‌ലാമി – ആറെസ്സെസ് ചര്‍ച്ച എന്ന രീതിയില്‍ ഫ്രെയിം ചെയ്ത് ഒരു നരേറ്റീവ് ഡവലെപ്പ് ചെയ്യുകയായിരുന്നു. രഹസ്യമായി ചര്‍ച്ച നടന്നു , അടച്ചിട്ട റൂമില്‍ ചര്‍ച്ച നടന്നു എന്നെല്ലാം പടച്ചുവിട്ടത് ഇതിന്റെ സത്യാവസ്ഥ ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് അറിയാഞ്ഞിട്ടില്ല. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. കേരളത്തില്‍ ഒരുപാട് സംഘടനകള്‍ ആറെസ്സുസ്സുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്‍.എസ്സ്.എസ്സ്, എസ്.എന്‍.ഡി.പി, തുടങ്ങി പല സഭാ നേതൃത്വങ്ങളും ചര്‍ച്ച നടത്തുന്നുണ്ട്. എന്തായിരുന്നു ആ ചര്‍ച്ചയില്‍ നടന്നത് എന്നും അതിന്റെ ഡീറ്റയില്‍സ് എന്താ എന്നൊന്നും ആരും അന്നേരം ചോദിക്കാറില്ല. മതേതരത്വത്തിന് അപകടം വരുത്തുമെന്ന് കേരള മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ആശങ്കപ്പെട്ടിട്ടില്ല. ഇത് ശുദ്ധ ഇസ്‌ലാമോഫോബിയയാണ്. അങ്ങനെയൊരു പ്രിവിലേജ് നിങ്ങള്‍ക്കില്ല എന്ന് മറ്റൊരു ഭാഷയില്‍ പറയുകയാണത്. അത് ജമാഅത്തെ ഇസ്‌ലാമി വകവെച്ച് തരേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. ഡയലോഗല്ല, ഡയലോഗില്‍ എന്ത് പറയുന്നു എന്നതാണ് പ്രധാനം. ഇത് കാപട്യമാണ്, ഉള്ളടക്കം വ്യക്തമാക്കണം, പുള്ളിപ്പുലിയെ കുളിപ്പിച്ചാല്‍ പുലിയുടെ പുറത്തുള്ള പുള്ളി മായുമോ.. അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്‌ലാമിക്ക് ആരാണ് തന്നത് എന്നെല്ലാമാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മുഖ്യമന്ത്രി ചരിത്രം മറക്കരുതെന്ന് മാത്രമേ് ഇന്നേരം ഓര്‍മിപ്പിക്കാനുള്ളൂ. സത്‌സംഗ് ഫൗണ്ടേഷന് നേതൃത്വം നല്‍കുന്ന ശ്രീ എം എന്ന വ്യക്തിത്വമുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആറെസ്സെസ്സും ശ്രീ പിണറായി വിജയനും തമ്മിലൊരു ചര്‍ച്ച നടന്നിട്ടുണ്ട്. ആ ചര്‍ച്ച 2016- 17 ല്‍ നടന്നതിന് ശേഷം ആ ചര്‍ച്ച ലോകമറിയുന്നത് എകണോമിക് ടൈംസിന്റെ ദല്‍ഹി ലേഖകന്‍ മലയാളിയായി ദിനേശ് നാരായണന്‍ പുറത്തിറക്കിയ ദ ആറെസ്സെസ്സ് ആന്റ് ദ മേക്കിംഗ് ഓഫ് ദ ഡീപ് നേഷന്‍ എന്ന പെന്‍ഗ്വിന്‍ പുറത്തിറക്കിയ പുസ്തകത്തില്‍ നിന്നാണ്. 2020 ലാണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്നുണ്ട്, 2016 ല്‍ മസ്‌കത്ത് ഹോട്ടലില്‍ വെച്ച് ചര്‍ച്ച നടന്നു. ആറെസ്സെസ്സിന്റെ പ്രാഗ് കാര്യവാഹക് ഗോപാലന്‍ കുട്ടി പങ്കെടുത്തു. വല്‍സന്‍ തില്ലങ്കേരി പങ്കെടുത്തു. മുന്‍ പ്രാഗ് കാര്യവാഹക് സേതുമാധവന്‍ പങ്കെടുത്തു. ഈ ചര്‍ച്ചയില്‍ കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. പിണറായി വിജയന്‍ പങ്കെടുത്തു. ആ ചര്‍ച്ചയില്‍ പരസ്പര ധാരണയായത് താഴേതലത്തിലേക്കും ഇത്തരം ധാരണകള്‍ വേണമെന്നാണ്. മുസ്‌ലിം സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ സി.എം നിരൂപണത്തിന് വിധേയമാക്കുമ്പോള്‍ ഇതുപോലെ സിഎം നടത്തിയ ചര്‍ച്ചയും കാപട്യത്തിന്റെ കള്ളിയില്‍ തന്നെയാണോ പെടുത്തേണ്ടത് എന്ന് വ്യക്തമാക്കണം. അതിന്റെ ഉള്ളടക്കം ഇനിയും പുറത്ത് വിടാത്തതെന്ത്? ആ ചര്‍ച്ച നടന്നെന്ന് പാര്‍ട്ടി തന്നെ ശരിവെച്ചിട്ടുണ്ട്. മാതൃഭൂമിയാണ് അന്ന് ആ ന്യൂസ് എക്‌സ്‌ക്ലൂസീവ് ചെയ്തത്. അന്നത്തെ സി.പി.എമ്മിന്റെ ചര്‍ച്ചയില്‍ പുലിയുടെ പുള്ള് മായ്ച്ച് കളയാന്‍ പറ്റിയോ എന്ന് ഉടനെ വ്യക്തമാക്കണം. ചര്‍ച്ചക്ക് ശേഷം നാലേക്കര്‍ സ്ഥലം സത്‌സംഗ് ഫൗണ്ടേഷന് വേണ്ടി നീക്കിയിരിപ്പ് നടത്തി എന്നാണ് അറിഞ്ഞത്. സി.പി.എമ്മുമായി പലപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ടെന്ന് ഓര്‍ഗനൈസര്‍ പത്രത്തിന്റെ പത്രാധിപര്‍ ആര്‍.ഗോപാല്‍ ബാലശങ്കര്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ പത്രങ്ങളില്‍ വന്നുപോയ സംഭവം ഒരു പ്രത്യേക നരേറ്റീവില്‍ ചര്‍ച്ചയാക്കി ഇപ്പോള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതിന് പിന്നില്‍ സി.പി.എമ്മിന്റെ വില കുറഞ്ഞ രാഷ്ട്രീയമാണ്. ഇസ്‌ലാമോഫോബിയയാണ് ഇതിലൂടെ സിപിഎം വളര്‍ത്തുന്നത്. മുമ്പും തെരഞ്ഞെടുപ്പ് സമയങ്ങളില്‍ സിപിഎം ഇത്തരം രാഷ്ട്രീയം കേരളത്തില്‍ കളിച്ചിട്ടുണ്ട്. അത് കേരളത്തിന് സൃഷ്ടിച്ച മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. വുല കുറഞ്ഞ വോട്ട് ബാങ്ക് രാഷ്ട്രീയം ഒട്ടും ശരിയല്ല. ന്യൂനപക്ഷ വിഷയത്തില്‍ എല്ലാ സെക്യുലര്‍ കക്ഷികളുമായി ചേര്‍ന്ന് നില്‍ക്കാന്‍ ജമാഅത്തെ ഇസ്‌ലാമി സന്നദ്ധമാണ്. വിവിധ സമരമുഖങ്ങള്‍ തുറക്കണമെന്ന കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഇടത് വലത് മതസാമൂഹിക സംഘടനകള്‍ ഒരുമിക്കണമെന്ന കാര്യത്തിലും ജമാഅത്തെ ഇസ്‌ലാമിക്ക് അഭിപ്രായാന്തരമില്ല. മൈനോറിറ്റി ഇഷ്യൂ എന്നത് അവരവരുടെ വോട്ട് ബാങ്ക് രാ്ഷ്ടീയത്തിന്റെ ഉപാധി മാത്രമായി മാറരുതെന്ന് മാത്രം. അട്ടിപ്പേറവകാശത്തെ കുറിച്ച് മുഖ്യമന്ത്രി ചോദിക്കുന്നുണ്ട്. ഒരുപാട് സമരങ്ങളില്‍ സിപിഎം ഇടപെടാറുണ്ടല്ലോ. ആരെങ്കിലും അട്ടിപ്പേറാവകാശവും അടിയാധാരവും കൊടുത്തിട്ടാണോ സമരത്തില്‍ ഇടപെടാറുള്ളത്. ആഗോളീകരണത്തിനെതിരെ കേരളത്തില്‍ സമരം നടന്നിട്ടുണ്ട്. സാമ്രാജ്യത്വ വിരുദ്ധ സമരവും ഫാഷിസത്തിനെതിരെയും സമരം നടത്താറുണ്ട്. അട്ടിപ്പേറവകാശം കിട്ടിയിട്ടാണോ ഇതെല്ലാം.. സംഘ്പരിവാറാണ് ഇന്നത്തെ ഇന്ത്യയില്‍ പ്രധാന പ്രശ്‌നം. ഞങ്ങള്‍ ഇടത് വലതു കക്ഷികളോടും മത സാമൂഹിക സംഘടനകളോടും കലഹിക്കാനില്ല,. സംഘ്പരിവാറിനെതിരെ എല്ലാവരും യോജിച്ച് പോകണമെന്നാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്. സംഘ്പരിവാറിനെതിരെ യോജിച്ച മുന്നേറ്റം തന്നെയാണ് രൂപപ്പെടേണ്ടത്.

ആർ.എസ്.എസുമായി ചർച്ച: വാർത്ത ദുരുദ്ദേശപരം -ടി ആരിഫലി

ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു എന്ന തരത്തിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ആർ.എസ്.എസ് പ്രതിനിധികളും രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളും ബുദ്ധിജീവികളും തമ്മിൽ ചർച്ച നടത്തി എന്നത് ശരിയാണ്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദാറുൽ ഉലൂം ദയൂബന്ത്,അജ്മീർ ദർഗ,ചില ശിഈ സംഘടനാ പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ആർ.എസ്.എസ് മുൻകയ്യെടുത്ത് പ്രമുഖരായ മുൻ ബ്യൂറോക്രാറ്റുകൾ വഴിയാണ് ചർച്ചക്ക് ക്ഷണം ലഭിച്ചത്. ജനുവരി 14 ന് നടന്ന ചർച്ചയെ സംബന്ധിച്ച് നേരത്തെ വാർത്ത വരികയും തദ്സംബന്ധമായ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. നജീബ് ജംഗ്, സയിദ് ഷർവാനി, ഷാഹിദ് സിദ്ദീഖി, എസ്.വൈ ഖുറൈശി എന്നിവരാണ് ആർ.എസ്.എസ് നിർദേശാനുസാരം ചർച്ചക്ക് മുൻകയ്യെടുത്തതും ഓരോ മുസ്‌ലിം സംഘടനകളുമായി സംസാരിച്ചതും. സംഭാഷണത്തിൻ്റെ സ്വഭാവം ഏതു രൂപത്തിലാകണമെന്ന് സംഘടനകൾ ഈ നാലു പേരുടെ മുന്നിലാണ് വെച്ചതും പിന്നീട് അംഗീകരിക്കപ്പെട്ടതും. ഇന്ത്യൻ മുസ്‌ലിംകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ആർ.എസ്.എസിൻ്റെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരത്തെ ഉപയോഗപ്പെടുത്തണം എന്നാണ് മുസ്‌ലിം സംഘടനാ നേതാക്കൾ ഏകോപിച്ചെടുത്ത തീരുമാനം. ഒരു ജനാധിപത്യ രാജ്യത്ത് വിയോജിപ്പുകളും പ്രക്ഷോഭങ്ങൾക്കുമൊപ്പം തന്നെ സംവാദങ്ങളും ചർച്ചകളുമാണ് നടക്കേണ്ടത് എന്നാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്. തുടർന്ന് ചർച്ചയിൽ ഉന്നയിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചും നിലപാടുകളെ സംബന്ധിച്ചും മുൻകൂട്ടി ഏകോപനമുണ്ടാക്കുകയായിരുന്നു. വ്യവസ്ഥാപിതവും ഇരു വിഭാഗവും തുല്യനിലയിലുമായിരിക്കണം ചർച്ചയിൽ പങ്കെടുക്കേണ്ടത്, ഏതെങ്കിലും വിഭാഗം പറയുകയും മറുവിഭാഗം കേൾക്കുകയും ചെയ്യുക എന്ന രീതിയാവരുത്, ചർച്ച ഒരു പൊതു തീരുമാനത്തിലെത്തിയാൽ അക്കാര്യം ജനങ്ങളോട് തുറന്നു പറയണം, പൊതു തീരുമാനത്തിലെത്തിയില്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് ചർച്ച പ്രവേശിക്കുകയും പൊതുധാരണയിൽ എത്തുന്ന മുറയ്ക്ക് അവ പൊതുസമൂഹത്തെ അറിയിക്കുകയും വേണം എന്നീ ഉപാധികൾ മുന്നോട്ട് വെക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. രണ്ട് കാരണങ്ങൾ കൊണ്ടാണ് ആർ.എസ്.എസുമായി ചർച്ച നടത്താമെന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിച്ചത്. ഒന്ന്, ആർ.എസ്.എസ് ഉയർത്തിവിട്ട സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷമാണ് വിദ്വോഷ പ്രസംഗം, ആൾകൂട്ടക്കൊല, വംശഹത്യ തുടങ്ങിയവക്ക് കാരണം. അത് ആർ.എസ്.എസിനോട് തന്നെയാണ് സംസാരിക്കേണ്ടത്. രണ്ട്, ഇപ്പോൾ ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണ്. മുസ്‌ലിംകൾ രണ്ടാംതരം പൗരൻമാരാണെന്ന മോഹൻ ഭവഗതിൻ്റെ പരാമർശം, ആൾക്കൂട്ടക്കൊല, വിദ്വോഷ പ്രസംഗം, വംശഹത്യ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കണമെന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിക്കുകയും ശക്തമായി അവതരിപ്പിക്കുകയും ചെയ്തു. അടച്ചിട്ട മുറിയിൽ ചർച്ച നടന്നു എന്നതും തെറ്റിദ്ധാരണാജനകമാണ്. വിവിധ സംഘടനകളും ബ്യൂറോക്രാറ്റുകളുമടക്കം 14 പേർ നടത്തിയത് രഹസ്യ ചർച്ച ആയിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്ത് നേതാക്കൾ മീഡിയകളോട് നേരത്തേ വിശദീകരിച്ചിരിക്കെ തെറ്റിദ്ധാരണ പരത്തുംവിധം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രചരണങ്ങൾ ദുരുദ്ദേശപരവും അപലപനീയവുമാണ്. https://m.facebook.com/story.php?story_fbid=pfbid0Xatesx6o3Zyt4HvuJY3E5U5HPMnE1jYVYPb5WpsVGtQUDhx8xCtRe88V9MRxRmeLl&id=100044739261593&mibextid=Nif5oz

ഗവർണർ വിദ്യാഭ്യാസ മേഖലയിൽ സംഘ് പരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു. എം.ഐ അബ്ദുൽ അസീസ്

തിരൂർ (മലപ്പുറം): കേരള ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘ് പരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ഇതിനെ ചെറുത്തു തോൽപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘ്പരിവാറിന് വിധേയപ്പെടുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണ്. കേരളത്തിലെ പോലീസ് സംവിധാനത്തിൽ സംഘ് പരിവാർ സ്വാധീനമുണ്ട്. അതിനെ അടിമുടി അഴിച്ചു പണിയാനുള്ള ആർജവം ഇടതുപക്ഷ സർക്കാർ പ്രകടിപ്പിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ ലിബറൽ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേരള സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.ജന്റർ ന്യൂട്രൽ ആശയങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങണമെന്നും അമീർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി കേരള സംഘടിപ്പിച്ച അധ്യാപക സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൻഡർ ന്യൂട്രാലിറ്റി നമ്മുടെ സമീപനം എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി.മുഹമ്മദ് വേളവും പാഠ്യപദ്ധതിയും ജൻഡർ ന്യൂട്രൽ ആശയങ്ങളും എന്ന വിഷയത്തിൽ ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരും സംസാരിച്ചു. ബഷീർ ഹസൻ നദ് വി അദ്ധ്യക്ഷത വഹിച്ചു. മലിക് ഷഹബാസ് സ്വാഗതവും ഹബീബ് ജഹാൻ സമാപനവും നിർവ്വഹിച്ചു.

പി.എഫ്.ഐ ഓഫീസുകളിലെ റെയ്ഡിനെ അപലപിച്ച്ജ; മാഅത്തെ ഇസ്‍ലാമി

പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ രാജ്യത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ജമാഅത്തെ ഇസ്‍ലാമി ന്യൂഡല്‍ഹി: പോപുലര്‍ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും രാജ്യവ്യാപകമായി വിവിധയിടങ്ങളിലെ ഓഫിസുകള്‍ റെയ്ഡ് നടത്തുകയും ചെയ്ത എന്‍.ഐ.എ, ഇ.ഡി നടപടികളെ ജമാഅത്തെ ഇസ്‍ലാമി ദേശീയ അധ്യക്ഷന്‍ സയ്യിദ് സാദത്തുല്ലാഹ് ഹുസൈനി അപലപിച്ചു. പോപുലര്‍ഫ്രണ്ട് ഓഫീസുകള്‍ റെയ്ഡ് നടത്തുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത നടപടിയില്‍ ജമാഅത്തെ ഇസ്‌ലാമി ആശങ്ക രേഖപ്പെടുത്തുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. വ്യക്തമായ തെളിവുകള്‍ കൈയ്യിലുണ്ടെങ്കില്‍ എൻ.ഐ.എ പോലുള്ള കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം നടത്താം. പക്ഷേ അത്തരം നടപടികള്‍ പക്ഷപാതരഹിതവും രാഷ്ട്രീയ പ്രേരണയില്ലാതെയുമാകണമെന്ന് ജമാഅത്തെ ഇസ്‍ലാമി ആവശ്യപ്പെട്ടു. എൻ.ഐ.എയും ഇ.ഡിയും റെയ്ഡുകളിൽ കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ രാജ്യത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും ജമാഅത്തെ ഇസ്‍ലാമി പ്രസ്താവനയില്‍ പറഞ്ഞു. എൻ.ഐ.എ, ഇ.ഡി, സി.ബി.ഐ, പൊലീസ് തുടങ്ങിയ വിവിധ സംസ്ഥാന ഏജൻസികൾ മുഖേന കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിപക്ഷ ഗ്രൂപ്പുകൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര സർക്കാർ ഏജൻസികൾ നടത്തിയ നിരവധി നടപടികളുടെ പശ്ചാത്തലത്തിൽ ഇന്ന് നടത്തിയ ഓപ്പറേഷൻ സംശയാസ്പദമാണ്. അധികാരത്തിലിരിക്കുന്നവരെ വിമർശിക്കാനും വിലയിരുത്താനുമുള്ള പൗരന്മാരുടെ അവകാശങ്ങളെ അപകടത്തിലാക്കുന്നതാണിത്. വിദ്വേഷപ്രചാരണത്തിലും അക്രമത്തിലും പരസ്യമായി ഇടപെടുന്ന മറ്റു ഗ്രൂപ്പുകൾക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതും ഇന്നത്തെ റെയ്ഡിനെ സംശയത്തില്‍ നിര്‍ത്തുന്നതായി ജമാഅത്തെ ഇസ്‍ലാമി വ്യക്തമാക്കി. പ്രതിപക്ഷത്തോടായാലും ന്യൂനപക്ഷങ്ങളോടായാലും സമൂഹത്തിലെ മറ്റേതെങ്കിലും സാമൂഹിക വിഭാഗത്തിൽപ്പെട്ടവരോടാണെങ്കിലും അന്യായമായ രീതിയിൽ നടത്തുന്ന ഇത്തരം റെയ്ഡുകളെയും പ്രവർത്തനങ്ങളെയും അപലപിക്കുന്നതായി ജമാഅത്തെ ഇസ്‍ലാമി അറിയിച്ചു .

പിഎഫ്ഐ നേതാക്കൾക്കെതിരായ നടപടി ഭരണകൂട ഭീകരത – ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട് : തങ്ങളോട് വിയോജിക്കുന്ന വിഭാഗങ്ങളെയും സംഘടനകളെയും വ്യക്തികളെയും സർക്കാർ മെഷിനറി ഉപയോഗിച്ച് വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ അധികാരത്തിലെത്തിയതു മുതൽ സർക്കാറിന് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്നത് തുടരുകയാണ്. ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. രാഹുൽ ഗാന്ധി മുതൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കു നേരെ വരെ നടന്നുകൊണ്ടിരിക്കുന്ന അന്യായ നടപടികൾ ഭരണകൂട ഭീകരതയുടെ ഭാഗമാണ്. ഭരണകൂടത്തെ വിമർശിക്കുകയും എതിർപക്ഷത്ത് നിൽക്കുകയും ചെയ്യുന്നവരെ പ്രത്യേകമായി ലക്ഷ്യമിടുകയാണ് സർക്കാർ. ജനാധിപത്യ സമൂഹത്തിൽ ഇതംഗീകരിക്കാനാവില്ല. വീടുകളും ഓഫീസുകളും റെയ്ഡ് ചെയ്തും പരിശോധിച്ചും സംശയത്തിൽ നിർത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നത്. സാമൂഹിക പ്രവർത്തകരും ആക്ടിവിസ്റ്റുകളും മാധ്യമ പ്രവർത്തകരുമെല്ലാം കേന്ദ്ര ഏജൻസികളുടെ വേട്ടക്ക് വിധേയമാകുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഇത്തരം നീക്കത്തിനെതിരെ വലിയ പ്രതിഷേധം രൂപപ്പെടേണ്ടതുണ്ടെന്നും എം.ഐ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി.

ആസന്നമായ തെരഞ്ഞെടുപ്പ്: മുസ്‌ലിം സമുദായത്തോട് പറയാനുള്ളത്

മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി (അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്) ജനാധിപത്യ വ്യവസ്ഥയില്‍ രാജ്യത്തിന്റെ ദിശാനിര്‍ണയത്തില്‍ സുപ്രധാന റോളാണ് തെരഞ്ഞെടുപ്പുകള്‍ക്കുള്ളത്. വിജയം നേടുന്ന പാര്‍ട്ടി രാജ്യത്തെ എങ്ങോട്ട് നയിക്കണമെന്ന് തീരുമാനിക്കുന്നു. നമ്മുടെ നാട്ടില്‍ 2019-ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാനാവും. രാജ്യം നിലവിലുള്ള ഭരണഘടനയനുസരിച്ചാണോ അതോ ഒരു പ്രത്യേക വിഭാഗത്തിന്റെ ചിന്താധാരയുടെ അടിസ്ഥാനത്തിലാണോ മുന്നോട്ടുപോവുക എന്ന് ഈ തെരഞ്ഞെടുപ്പ് തീരുമാനിക്കും. ജമാഅത്തെ ഇസ്‌ലാമി മൂന്ന് പതിറ്റാണ്ട് മുമ്പ് രണ്ട് സുപ്രധാന തീരുമാനങ്ങല്‍ കൈക്കൊണ്ടിട്ടുണ്ട്. അത് യഥാസമയങ്ങളില്‍ വിശദീകരിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെയും സമുദായത്തിന്റെയും ഗുണത്തിനായി അത് തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകും എന്നതാണ് ഒന്ന്. അപ്രകാരം ദീര്‍ഘകാലമായി ജമാഅത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു. രണ്ടാമത്തേത്, ഏകാധിപത്യത്തിനും ഫാഷിസത്തിനുമെതിരെ ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യ ശക്തികളെ പിന്തുണക്കും എന്നതാണ്. ഇക്കാര്യവും ഏറെക്കാലമായി നടന്നുവരുന്നുണ്ട്. എന്നുവെച്ച് ജനാധിപത്യമാണ് പരമമായ ശരിയെന്നോ അതാണ് ഇസ്‌ലാമികമെന്നോ അര്‍ഥമാക്കേണ്ടതില്ല. നിലവിലുള്ള മറ്റു വ്യവസ്ഥകളില്‍ വെച്ച് ഏറ്റവും നല്ല ഭരണവ്യവസ്ഥയാണ് ജനാധിപത്യം. അതില്‍ മൗലികാവകാശങ്ങള്‍ക്ക് ഭരണഘടനാ സംരക്ഷണവും അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ട്. ഇസ്‌ലാമിക വീക്ഷണങ്ങള്‍ സമര്‍പ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. വ്യക്തിസ്വാതന്ത്ര്യം, സമത്വം, നീതിന്യായം എന്നിവയിലധിഷ്ഠിതമാണ് ജനാധിപത്യം. വിശ്വാസം, അതനുസരിച്ചുള്ള പ്രവര്‍ത്തനം, അതിന്റെ പ്രചാരണം, കുടുംബപരവും വ്യക്തിനിഷ്ഠവുമായ സ്വാതന്ത്ര്യം തുടങ്ങിയവയൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിലുള്‍പ്പെടും. രാജ്യത്തെ ഓരോ പൗരനും തുല്യമായ അവസരം നല്‍കലും, മതം, ജാതി, ഭാഷ, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വ്യത്യാസം കല്‍ പിക്കാതിരിക്കലുമാണ് സമത്വ വിഭാവനയുടെ ഉള്ളടക്കം. അക്രമവും അതിക്രമവുമില്ലാത്ത നീതി നിര്‍വഹണമാണ് ജനാധിപത്യം ഉറപ്പുനല്‍കുന്നത്. ഈ മൂല്യങ്ങള്‍ക്ക് ഇസ്‌ലാം ഏറെ പ്രാധാന്യം കല്‍പിക്കുന്നു. എന്നുതന്നെയല്ല, ലോകം ഈ മൂല്യങ്ങള്‍ സ്വാംശീകരിച്ചതു തന്നെ ഇസ്‌ലാമില്‍നിന്നാണെന്നു പറയാം. ഇന്ന് പക്ഷേ, ഈ മൂല്യങ്ങളാണ് ഏറെ ചവിട്ടിമെതിക്കപ്പെടുന്നത്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും വിലക്കപ്പെട്ടിരിക്കുകയാണ് ഈ മൂല്യങ്ങള്‍. എന്നാല്‍ അവയുടെ സംരക്ഷണവും നിലനില്‍പും രാജ്യത്തിന്റെ ഐശ്വര്യത്തിനും അന്തസ്സിനും അനിവാര്യവുമാണ്. നമ്മുടെ മുന്നിലുള്ള ഒരു പരിഗണനാ വിഷയം മുസ്‌ലിം സമുദായം നേരിടുന്ന പ്രശ്‌നങ്ങളാണ്. മുസ്‌ലിം സമുദായം ആദ്യകാലത്തെ അപേക്ഷിച്ച് മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ ബഹുദൂരം പിന്നിലാണ്. അവരില്‍ ധാര്‍മികവും മതപരവുമായ ദൗര്‍ബല്യങ്ങള്‍ വളരെ പ്രകടമാണ്. ഭരണകൂടത്തോടും വ്യവസ്ഥിതിയോടുമുള്ള ഭയം അവരെ ഗ്രസിച്ചിരിക്കുന്നു. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനു പകരം തട്ടിപ്പറിക്കപ്പെടുകയാണ്. അവര്‍ സാമ്പത്തികമായും വൈജ്ഞാനികമായും ഏറെ പിന്നാക്കത്തില്‍ തന്നെ. ദൈനംദിന പ്രശ്‌നങ്ങളില്‍ അവര്‍ക്ക് ഉയര്‍ന്ന നിലപാടെടുക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല വളരെ നിസ്സാരവും ബാലിശവുമായ കാര്യങ്ങളിലും മദ്ഹബീ, ത്വരീഖത്തീ ഭിന്നതകളിലുമായി അവര്‍ നേരം പോക്കുകയാണ്. ഏകസ്വരത്തില്‍ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ അവര്‍ക്ക് ഏകോപിത പ്ലാറ്റ്‌ഫോമുകളില്ല. ഇതിന്റെയൊക്കെ അനിവാര്യഫലമെന്നോണം, അവര്‍ നിരാശരും ഉദാസീനരുമായി മാറുന്നു. ഇതിനൊരു മറുപുറമുണ്ട്. എന്തെല്ലാം ദൗര്‍ബല്യങ്ങളുണ്ടെങ്കിലും അവര്‍ക്ക് അല്ലാഹുവിലും അവന്റെ ദൂതനിലും അടിയുറച്ച വിശ്വാസമുണ്ട്. അവസാനത്തെ മാര്‍ഗം അതാണെന്ന് അവര്‍ അംഗീകരിക്കുകയും ചെയ്യുന്നു. ദീനിന്റെ അടിത്തറയെ സംബന്ധിച്ച് അവര്‍ക്കാര്‍ക്കും ഭിന്നാഭിപ്രായമില്ല. ഖുര്‍ആനും ഹദീസും അംഗീകരിക്കുന്നവര്‍ എന്ന നിലക്ക് അവര്‍ ഏക സമുദായമാണ്. ലോകം അവരെ ഒരു സമുദായമായിത്തന്നെയാണ് കാണുന്നതും. അതിനാല്‍ അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുകയെന്നതും അവര്‍ക്ക് ശിക്ഷണം നല്‍കുകയെന്നതും അവരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതി ഉറപ്പുവരുത്തുകയെന്നതും അവകാശങ്ങള്‍ സുരക്ഷിതമാക്കുക എന്നതും നമ്മുടെ ഉത്തരവാദിത്തമാകുന്നു. തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തിലും ഈ ലക്ഷ്യങ്ങളില്‍ സത്വര ശ്രദ്ധ പതിയണം. വിശുദ്ധ ഖുര്‍ആന്‍ മൂസാ പ്രവാചകന്റെ പ്രബോധന-പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അതില്‍നിന്ന് ഈ കാര്യത്തില്‍ നമുക്ക് വെളിച്ചം ലഭിക്കും. നമുക്കതിനെ മൂന്ന് ശീര്‍ഷകങ്ങളില്‍ വിലയിരുത്താം: ഒന്ന്, ഫറോവയെ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിപ്പിക്കാനും അതുവഴി അയാളെ ശുദ്ധീകരിക്കാനുമുള്ള പ്രബോധനം. മൂസാ നബി(അ)യോട് അല്ലാഹു ആജ്ഞാപിച്ചു: ”ഫറോവയുടെ അടുക്കലേക്ക് പോവുക, അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് പറയുക: സംസ്‌കാരം കൈക്കൊള്ളാന്‍ നീ സന്നദ്ധനാണോ, ഞാന്‍ നിന്റെ റബ്ബിലേക്ക് വഴികാണിക്കാം; അങ്ങനെ നീ അവനെ ഭയപ്പെടാന്‍” (അന്നിസാഅ് 17-19). രണ്ട്, ഇസ്രാഈല്‍ സന്തതികളെ ഫറോവയുടെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുക. ബനൂ ഇസ്രാഈല്‍ സമൂഹത്തില്‍ നിരവധി തിന്മകളുണ്ടായിരുന്നു. അതോടൊപ്പം അവര്‍ മര്‍ദിതരും ഖിബ്ത്വികളുടെ കൊടിയ മര്‍ദനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരകളുമായിരുന്നു. ഫറോവ തീരുമാനിച്ചു: ”നാം അവരിലെ ആണ്‍മക്കളെ വധിക്കും, സ്ത്രീകളെ (പെണ്‍കുട്ടികളെ) ജീവിക്കാനനുവദിക്കുകയും ചെയ്യും. അവരില്‍ നമുക്ക് എല്ലാ അധീശത്വവും ഉണ്ട്” (അല്‍അഅ്‌റാഫ് 127). ഫറോവയുടെ സമ്മതപ്രകാരമല്ലാതെ ഇസ്രാഈല്യര്‍ക്ക് തങ്ങളുടെ വിശ്വാസ പ്രഖ്യാപനം പോലും നടത്താനാവുമായിരുന്നില്ല. മായാജാലക്കാര്‍ മൂസാ(അ)യുടെ ദൈവത്തില്‍ വിശ്വാസം പ്രഖ്യാപിച്ചപ്പോള്‍ ഫറോവ ചോദിച്ചുവല്ലോ: ”എന്റെ സമ്മതമില്ലാതെ നിങ്ങളെങ്ങനെ ഇവനെ വിശ്വസിച്ചു? അതിനുള്ള കഠിന ശിക്ഷ ഞാന്‍ നല്‍കും” (അശ്ശുഅറാഅ് 49). ഇത്തരം കൊടിയ മര്‍ദനങ്ങള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരെ ചെറുവിരലനക്കാനുള്ള ധൈര്യം അവര്‍ക്കില്ലായിരുന്നു. ദീര്‍ഘകാലത്തെ അടിമത്തം അവരുടെ ധൈര്യവും സ്ഥൈര്യവും പൗരുഷവുമൊക്കെ ചോര്‍ത്തിക്കളഞ്ഞിരുന്നു. ജീവിക്കുന്ന ഒരു സമൂഹത്തിന്റെ മൂലധനമാണല്ലോ അവയെല്ലാം. ധൈര്യവും ആണത്തവും നഷ്ടപ്പെട്ട ഈ സമൂഹത്തെ ഫറോവയുടെ നുകത്തില്‍നിന്ന് രക്ഷിക്കണമെന്നായിരുന്നു അല്ലാഹു മൂസായോട് കല്‍പിച്ചത്. തുടര്‍ന്ന് മൂസാ ഫറോവയോട് ധീരമായി പ്രഖ്യാപിച്ചു: ”ഇസ്രാഈല്‍ സന്തതികളെ എന്നോടൊപ്പം വിട്ടയക്കുക. അവരെ ശിക്ഷിക്കുന്നത് അവസാനിപ്പിക്കുക” (ത്വാഹാ 47). മൂന്നാമത്തെ ദൗത്യം, ഇസ്രാഈല്‍ സന്തതികളെ സംസ്‌കരിക്കുകയും അവരെ വേദഗ്രന്ഥത്തിന്റെ വാഹകരാക്കുകയും ചെയ്യുക എന്നതായിരുന്നു. ഈ ദൗത്യത്തില്‍ മൂസാ നബിയുടെ കഠിനപ്രയത്‌നവും അതിന്റെ പരിണതിയുമൊക്കെ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഒരു ഉദാഹരണം: ”മൂസാ പറഞ്ഞു: അല്ലാഹുവിനോട് തുണ തേടുവിന്‍. ക്ഷമ കൈക്കൊള്ളുവിന്‍. ഭൂമി അല്ലാഹുവിന്റേതാകുന്നു. തന്റെ ദാസന്മാരില്‍ താനിഛിക്കുന്നവരെ അതിന്റെ ഉടമകളാക്കും. അന്തിമ വിജയം അവനോട് ഭക്തിയോടെ വര്‍ത്തിക്കുന്നവര്‍ക്കാകുന്നു” (അല്‍അഅ്‌റാഫ് 128). ഫറോവയുടെ അധികാരത്തെ പ്രതി അവനെ ഭയപ്പെടേണ്ടെന്നും, അധികാരം ഇന്നൊരാളുടെ കൈയിലാണെങ്കില്‍ നാളെ മറ്റൊരാളുടെ പക്കലാവാമെന്നും, അല്ലാഹുവിനോടുള്ള ബന്ധം നിലനിര്‍ത്തണമെന്നും ക്ഷമയും സ്ഥൈര്യവും കൈവിടരുതെന്നുമൊക്കെ, നൂറ്റാണ്ടുകളോളം അടിമത്തത്തിലും അധീശത്വത്തിലും നരകീയ ജീവിതം നയിച്ച ഒരു ജനതയെ ബോധ്യപ്പെടുത്തുക ഒട്ടും എളുപ്പമായിരുന്നില്ല, മൂസാ നബിക്ക്. ഇത്തരമൊരു ഉത്കൃഷ്ട ചിന്ത ആ സമൂഹത്തിന് സങ്കല്‍പിക്കാന്‍ പോലുമാവുമായിരുന്നില്ല. ”അവര്‍ പറഞ്ഞതിങ്ങനെ: നീ വരുന്നതിനു മുമ്പും ഞങ്ങള്‍ മര്‍ദിതരായിരുന്നു. നീ വന്നതിനു ശേഷവും ഞങ്ങള്‍ മര്‍ദിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവല്ലോ. മൂസാ പറഞ്ഞു: നിങ്ങളുടെ റബ്ബ് നിങ്ങളുടെ ശത്രുക്കളെ നശിപ്പിക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും എന്നിട്ട് നിങ്ങള്‍ എവ്വിധം പ്രവര്‍ത്തിക്കുന്നുവെന്ന് വീക്ഷിക്കുകയും ചെയ്യുന്ന കാലം അടുത്തിരിക്കുന്നു.” അതു പ്രകാരം ഒരവസരം വന്നു. മൂസാ നബി (അ) തന്റെ സമുദായത്തെ ഈജിപ്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതില്‍ വിജയിച്ചു. പിന്തുടര്‍ന്നെത്തിയ ഫറോവയും സൈന്യവും ചെങ്കടലിന്റെ ആഴങ്ങളില്‍ മുങ്ങിയൊടുങ്ങി. ഫലസ്ത്വീന്റെ വാഗ്ദത്ത ഭൂമിയില്‍ ഇസ്രാഈല്‍ ജനത വസിക്കുന്ന കാലം വരിക തന്നെ ചെയ്തു. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ കാര്യത്തിലും രണ്ട് സംഗതികളാണ് നിര്‍വഹിക്കാനുള്ളത്. വിവിധ കാരണങ്ങളാല്‍ അവരില്‍ വന്നുഭവിച്ച നിരാശാ ചിന്തയും പതിത്വബോധവും അരക്ഷിതാവസ്ഥയും ഇല്ലാതാക്കുകയെന്നതാണ് ഒന്നാമത്തേത്. ഏതവസ്ഥയെയും ധീരമായി നേരിടാനുള്ള ചങ്കൂറ്റവും ധീരതയും അവര്‍ക്ക് പകര്‍ന്നു നല്‍കുകയും വേണം. ഭരണഘടന ഉറപ്പുനല്‍കിയ അവകാശങ്ങള്‍ക്ക് തങ്ങള്‍ അര്‍ഹരാണെന്ന ബോധം അവരിലുണ്ടാക്കണം. വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങളുണ്ടാവണം. അങ്ങനെ രാജ്യത്ത് ധനാത്മകമായ റോള്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധ്യമാക്കണം. രാജ്യത്തെ അന്തരീക്ഷം എത്രത്തോളം അനുകൂലമാകുന്നോ അതിനനുസരിച്ച് അവസരങ്ങളും ധാരാളമായിരിക്കും. അതിന് ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കണം, മെച്ചപ്പെടണം. രണ്ടാമത്തേത്, സമുദായത്തിന്റെ നവോത്ഥാനവും ശിക്ഷണവുമാണ്. അതിന് ഈ സമുദായത്തിന് ദീനീ വിജ്ഞാനം ലഭ്യമാക്കണം. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ സന്നദ്ധരാകണം. എങ്കിലേ അവരുടെ ദീനീസ്വത്വം നിലനിര്‍ത്താനാവൂ. വ്യക്തിനിയമം സംരക്ഷിക്കപ്പെടുകയും അത് പ്രാവര്‍ത്തികമാക്കുകയും വേണം. ചുരുങ്ങിയത് സമുദായത്തിന്റെ വ്യക്തി, കുടുംബ പ്രശ്‌നങ്ങളിലെങ്കിലും ദൈവിക നിയമം അനുസരിക്കപ്പെടണം. തങ്ങള്‍ ഉത്തമ സമൂഹമാണെന്നും മത-ധാര്‍മിക രംഗങ്ങളില്‍ മറ്റു വിഭാഗങ്ങളില്‍നിന്നൊക്കെ ഉയര്‍ന്ന നിലവാരത്തില്‍ നിലകൊള്ളേണ്ടവരാണെന്നും അവര്‍ക്ക് മാതൃക കാട്ടേണ്ടവരാണെന്നുമുള്ള ബോധവും തിരിച്ചറിവും സമുദായത്തിനുണ്ടാവണം. എങ്കിലേ നന്മ പ്രചരിപ്പിക്കാനും തിന്മ തടയാനും സാധിക്കുകയുള്ളൂ. അത് മതപരമായ ബാധ്യതയും നല്ല സമൂഹ നിര്‍മിതിക്ക് അന്ത്യന്താപേക്ഷിതവുമാണ്. രാജ്യത്തെ നിലവിലുള്ള അവസ്ഥ താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കാലം നമ്മെ നിര്‍ബന്ധിക്കുകയാണെന്ന് മനസ്സിലാക്കാം: 1. രാജ്യത്ത് നീതിനിര്‍വഹണം ഏറ്റവും മികച്ച രീതിയില്‍ തന്നെ നിലനില്‍ക്കണം. എല്ലാവര്‍ക്കും തുല്യ നീതിയും ഉറപ്പുവരുത്തണം. ആരും അനീതിക്ക് പാത്രമായിക്കൂടാ. ഭീകരതയുടെ അന്തരീക്ഷം ഇല്ലാതാവണം. ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് പിന്തുണയും കരുത്തും നല്‍കാന്‍ നാം ബാധ്യസ്ഥരാണ്. 2. രാജ്യത്ത് നല്ല രാഷ്ട്രീയാന്തരീക്ഷം സംജാതമാവാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണവും സഖ്യവും ഉണ്ടാവണം. അതിനായി അവയുടെ നേതാക്കളുമായി സംവദിക്കാന്‍ നാം അവസരമൊരുക്കണം. 3. സമുദായങ്ങള്‍ക്കിടയില്‍ അനൈക്യവും വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുന്നതിനെതിരെ മത-രാഷ്ട്രീയ നേതാക്കളെ ബോധവത്കരിക്കാന്‍ ശ്രമിക്കണം. 4. കള്ളപ്രചാരണങ്ങള്‍ നടത്തുന്ന മുഖ്യധാരാ മീഡിയയെയും സോഷ്യല്‍ മീഡിയയെയും ശ്രദ്ധിക്കണം. സത്യസന്ധമായ വാര്‍ത്തകളും വിശകലനങ്ങളും നല്‍കാന്‍ അവയെ പ്രേരിപ്പിക്കണം. 5. രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നത് അവസാനിപ്പിക്കുകയും മാനവിക സാഹോദര്യവും സഹകരണവും വളര്‍ത്തുന്ന കാമ്പയിനുകള്‍ സംഘടിപ്പിക്കുകയും വേണം. അതിന്റെ ആദ്യ പടിയായി എഫ്.ഡി.സി.എ, ജനമോര്‍ച്ച തുടങ്ങിയ വേദികള്‍ രാജ്യത്തെമ്പാടും വ്യാപിപ്പിക്കണം. പ്രാദേശിക തലങ്ങളില്‍ സദ്ഭാവനാ മഞ്ചുകള്‍ സ്ഥാപിക്കാനും ശ്രമിക്കണം. 6. സഹോദര സമുദായാംഗങ്ങളെ വര്‍ഗീയതയുടെയും വെറുപ്പിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഉദ്ഗ്രഥനവും ഐക്യവും വളര്‍ത്തുന്നതിന് ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും വേണം. അതിനായി സഹോദര സമുദായാംഗങ്ങളുമായി ഊഷ്മളമായ നിരന്തര ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കണം. 7. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഒന്നിച്ചണിനിരക്കാന്‍ മുസ്‌ലിം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ നേരില്‍ കാണാന്‍ ശ്രമിക്കണം. 8. സമുദായാംഗങ്ങളില്‍ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുകയും അവരുടെ തരാതരം കഴിവുകളെ ഏകോപിപ്പിക്കുകയും അവര്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്യണം. ഇങ്ങനെ സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെടുമെന്നും ജനാധിപത്യത്തിന്റെ നിര്‍മലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കട്ടെ. വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

സ്തംഭിച്ചുനില്‍ക്കരുത് ആത്മവിശ്വാസത്തോടെ അതിജീവിക്കണം

ഡോ. അബ്ദുസ്സലാം അഹ്മദ് ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന അബുല്‍ ഫസല്‍ എന്‍ക്ലേവിലേക്ക് ഇത്തവണയും കടന്നുചെന്നത് ആകുലതകളോടെയാണ്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയില്‍നിന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ വിശാലമായ കാമ്പസില്‍ സ്വുബ്ഹ് നമസ്‌കാരാനന്തരം ആഞ്ഞു നടക്കുന്ന സ്ത്രീകളും പുരുഷന്മാരും. അവര്‍ക്ക് ഇന്ത്യയിലെ മഹത്തായ ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ കേന്ദ്രാലയം തിരക്കുകളില്‍നിന്നൊഴിഞ്ഞ് കാല്‍ നീട്ടിവെച്ച് നടക്കാന്‍ കഴിയുന്ന വിശാലമായൊരു ഭൂമി മാത്രം. അവരുടെ നടത്തം നിര്‍നിമേഷനായി നോക്കിനിന്നു. സ്വന്തം ആരോഗ്യത്തില്‍ എത്ര ജാഗ്രതയുള്ള സമുദായം! തങ്ങളുടെ സമുദായത്തിന്റെ ആരോഗ്യത്തില്‍ കൂടി ആ ജാഗ്രതയുണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിക്കാന്‍ കാരണമായത് തലേന്ന് നടന്ന ചില കൂടിക്കാഴ്ചകളും പുതിയ ഇന്ത്യയെക്കുറിച്ച സംഭാഷണങ്ങളും പങ്കുവെപ്പുകളുമായിരുന്നു. പൗരത്വ ബില്ലും കശ്മീരിലെ എണ്‍പതുലക്ഷം വരുന്ന ജനങ്ങളെ തടവിലിട്ടതും ആള്‍ക്കൂട്ട കൊലയും ഇനിയും വരാനിരിക്കുന്ന പുതിയ ഇടിത്തീകളും ദല്‍ഹിയുടെ തെരുവുകളില്‍, ജന്ദര്‍ മന്ദറിലും രാംലീല മൈതാനത്തും പാര്‍ലമെന്റിനകത്തും പുറത്തും മന്ത്രി വസതികളുടെ മുമ്പിലുമൊക്കെ ഒരു സമുദായത്തിന്റെ വമ്പിച്ച പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തേണ്ട സമയത്ത് എവിടെയും ഒരു ഇലയനക്കം പോലുമില്ല. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കാന്‍ നേതാക്കള്‍ക്കാവുന്നില്ല. രോഗം, ചികിത്സ മുമ്പേ രോഗിയായ ശരീരമാണ് ഇന്ത്യയിലെ മുസ്‌ലിം ‘ഉമ്മത്തി’ന്റേത്. അതിലേക്ക് പുതുതായി ചില രോഗങ്ങള്‍ കടന്നുകയറിയിരിക്കുന്നു. പുതിയ പ്രധാന രോഗങ്ങള്‍ രണ്ടാണ്: പേടി, നിരാശ. അല്ലാഹു ഖുര്‍ആനില്‍, ‘ജനങ്ങളെ പേടിക്കരുത്, അല്ലാഹുവിനെ മാത്രമേ പേടിക്കാവൂ’ എന്ന് പല തവണ പറഞ്ഞതില്‍ ഇത്ര വലിയ പൊരുളുണ്ടെന്ന് പുതിയ സാഹചര്യം പഠിപ്പിച്ചുതരുന്നു. ‘ജനങ്ങളെ പേടിക്കരുത്, എന്നെ പേടിക്കുക. എന്റെ വചനങ്ങളെ തുഛം വിലയ്ക്ക് വില്‍ക്കരുത്’ (അല്‍ മാഇദ: 44), ‘അവരെയാണോ നിങ്ങള്‍പേടിക്കുന്നത്. പേടിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാകുന്നു, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍’ (അത്തൗബ: 13), ‘താങ്കള്‍ ജനങ്ങളെ പേടിക്കുകയാണോ? പേടിക്കര്‍ഹന്‍ അല്ലാഹു മാത്രമാണ്’ (അല്‍ അഹ്‌സാബ്: 37). അല്ലാഹുവിനെയല്ലാതെ മറ്റാരെയും പേടിക്കാത്തൊരു സമുദായത്തിനു മാത്രമേ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തവര്‍ക്ക് പേടിച്ചുമരിക്കാം. ഭീരുക്കളുടെ കണ്ണുകള്‍ ഉറങ്ങുകയില്ല. അല്ലാഹുവിനെ മാത്രം പേടിക്കുന്നവര്‍ ജനങ്ങളെ പേടിക്കുകയില്ല. ജനങ്ങളെ പേടിക്കുന്നവര്‍ അല്ലാഹുവിനെ പേടിക്കാത്തവരാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ പേടിച്ചതുകൊണ്ട് രക്ഷപ്പെടുമെന്ന് വിചാരിക്കുന്നവരേക്കാള്‍ വലിയ വിഡ്ഢികളാരുണ്ട്?! ഇന്ന്‌പേടിച്ച് ഏത്തമിടുകയും പ്രസ്താവനകളിറക്കുകയും ചെയ്ത്, പേടിപ്പിക്കുന്നവരുടെ മുമ്പില്‍ നല്ലപിള്ള ചമയുന്നവര്‍ രക്ഷപ്പെടുമെന്ന് ആരാണാവോ ഇവരെ പഠിപ്പിച്ചത്? ഇപ്പോള്‍ ഓശാന പാടിയാല്‍ എല്ലാം ഭദ്രമാകുമെന്ന് വിചാരിക്കാന്‍ മാത്രം വിഡ്ഢികളാണവര്‍. അതിന് അല്‍പായുസ്സേ ഉള്ളൂ. ഇന്ന് പിടിക്കാതെ കൂട്ടിലിട്ട് ഹോര്‍മോണ്‍ കൊടുത്ത് വളര്‍ത്തപ്പെടുന്നവര്‍ നാളെ പിടിക്കപ്പെടാനുള്ളവരാണ്. കാരണം ‘ലാഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞ ഏതൊരാളും ശത്രുവാണ് എന്ന് തീരുമാനിച്ചിട്ടുള്ളവരാണ് യുദ്ധം ആരംഭിച്ചിരിക്കുന്നത്. സമയത്തിന്റേത് മാത്രമാണ് പ്രശ്‌നം. ഏത്തമിടുന്നവര്‍ക്ക് പരമാവധി ലഭിക്കാന്‍ പോകുന്നത് അല്‍പം സാവകാശം മാത്രം. നേതാക്കളെ പേടിപ്പിക്കുന്നവര്‍ക്കതറിയാം; വലിയ താടിയും തലപ്പാവുമുള്ള അത്തരം മനുഷ്യര്‍ ഏറെ ചെറിയവരാണെന്ന്. സമുദായം മൊത്തം പേടിച്ചുവെന്ന് പറയാനാവില്ല. അതിലെ നേതാക്കളാണ് ഏറ്റവും പേടിച്ചത്. അവര്‍ പോയി ഏത്തമിടുന്നതിന്റെയും ശത്രുക്കള്‍ക്ക് ഓശാന പാടി പ്രസ്താവനകള്‍ ഇറക്കുന്നതിന്റെയും രഹസ്യം വ്യക്തം. അവര്‍ക്ക് പലതും നഷ്ടപ്പെടാനുണ്ട്. എന്നാല്‍ അവരുടെ അനുയായികളുള്‍പ്പെടെ മൊത്തം സമുദായത്തിന് അങ്ങനെയൊന്നും നഷ്ടപ്പെടാനില്ല. പേടി എന്ന പ്രതിഭാസത്തെ അജയ്യനായ അല്ലാഹുവിലേക്ക് മാത്രം ചേര്‍ത്തുകൊണ്ടാണ് ഇസ്‌ലാം വിജയികളുടെ ഉമ്മത്തിനെ സൃഷ്ടിച്ചെടുത്തത്. അതവര്‍ക്ക് നല്‍കിയ ധൈര്യം അപാരമായിരുന്നു. ആ ധൈര്യം അവര്‍ ന്യൂനപക്ഷമെങ്കിലും ഭൂരിപക്ഷത്തെപ്പോലെ പെരുമാറാനുള്ള ആത്മവിശ്വാസം നല്‍കി. അതിനു മുമ്പില്‍ അവരുടെ ശത്രുക്കള്‍ ഭൂരിപക്ഷമാണെങ്കിലും ന്യൂനപക്ഷത്തെപ്പോലെ അടിപതറി. ഈമാനിന്റെ ധൈര്യമാണ് എന്നും ഉമ്മത്തിനെ പിടിച്ചുനിര്‍ത്തിയതും വിജയിപ്പിച്ചതും. അത് ചോര്‍ന്നുപോയപ്പോഴൊക്കെ ഭൂരിപക്ഷമായിരുന്നിട്ടും പരാജയപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം. നിരാശ സത്യവിശ്വാസികളുടേതല്ല, സത്യനിഷേധികളുടെ സ്വഭാവമാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞതും ഓര്‍ക്കേണ്ട സമയമിതാണ്. ‘അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിരാശരാകുകയില്ല, സത്യനിഷേധികളല്ലാതെ’ (യൂസുഫ് 87). ‘അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് ആരാണ് നിരാശരാവുക, വഴിപിഴച്ചവരല്ലാതെ’ (അല്‍ ഹിജ്ര്‍ 56). ഒരു സമൂഹത്തെ പരാജയപ്പെടുത്താനുള്ള എളുപ്പ വഴി അവരുടെ ആത്മവിശ്വാസം കെടുത്തലാണ്, അവരില്‍ നിരാശ പടര്‍ത്തി പ്രത്യാശയും പ്രതീക്ഷയും ഇല്ലാതാക്കലാണ്. യുദ്ധം യഥാര്‍ഥത്തില്‍ ഭൂമിയിലല്ല, മനസ്സിലാണ് നടക്കുന്നത്. മനസ്സില്‍ പരാജയപ്പെട്ട ഒരു യുദ്ധത്തിനു ഭൂമിയില്‍ വിജയിക്കാനാവില്ല. വീഴുമെന്ന് വിചാരിച്ച് നടക്കുന്നവന്‍ ഏത് വിശാലമായ വഴിയിലും വീഴും. വീഴില്ലെന്നു ആത്മവിശ്വാസംകൊണ്ട് നടക്കുന്നവന് ഏത് നൂല്‍പാലവും കടക്കാം. അതുകൊണ്ടാണ് നബി (സ) മക്കയില്‍ തന്നോടൊപ്പം മുപ്പതോളം പേര്‍ മാത്രമുള്ള സമയത്തും അവരോട്, ‘നമ്മളാണ് വിജയിക്കാന്‍ പോകുന്നത്’ എന്ന ആത്മവിശ്വാസം നല്‍കിക്കൊണ്ടിരുന്നത്. ശത്രുക്കളായ ശത്രുക്കള്‍ മുഴുവനും വളഞ്ഞുനിന്ന ഖന്‍ദഖ് യുദ്ധവേളയില്‍ പ്രതിരോധാര്‍ഥം കിടങ്ങു കുഴിച്ചപ്പോള്‍ അവിടുന്ന്, അനുചരന്മാര്‍ക്ക് പൊട്ടിക്കാന്‍ കഴിയാത്ത പാറകള്‍ അവരുടെ കൈയില്‍നിന്ന് മഴുവാങ്ങി പൊട്ടിക്കവെ, ഓരോരോ വെട്ടിലും ‘ശാമിന്റെ താക്കോല്‍ ലഭിച്ചുകഴിഞ്ഞു, യമനിന്റെ താക്കോല്‍ നല്‍കപ്പെട്ടുകഴിഞ്ഞു, പേര്‍ഷ്യ ജയിച്ചു’ എന്നിങ്ങനെ പ്രഖ്യാപനം നടത്തിയതും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇന്ന് വലയം ചെയ്യപ്പെട്ടവര്‍ നാളെ ആ സാമ്രാജ്യങ്ങളിലേക്ക് എത്താനുള്ളവരാണെന്ന ആത്മവിശ്വാസം. ആ ആത്മവിശ്വാസം അവരെയവിടെ എത്തിക്കുകതന്നെ ചെയ്തു. 50 വര്‍ഷംകൊണ്ട് ലോകത്തിന്റെ 50 ശതമാനം സ്വന്തമാക്കിയ ഉമ്മത്ത് എന്ന ചരിത്രത്തിലെ സ്ഥാനം അവര്‍ക്ക് നേടിക്കൊടുത്തത് ആ ആത്മവിശ്വാസമായിരുന്നു. മനസ്സില്‍ നിറഞ്ഞുകത്തുന്ന ഈമാന്‍ വിശ്വാസിയില്‍ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന വികാരമാണ് ആത്മവിശ്വാസം. ഒരു ഘട്ടത്തിലും അതിന് പോറലേല്‍ക്കാന്‍ അല്ലാഹു അനുവദിച്ചിട്ടില്ല. ഉഹുദില്‍ പരാജയപ്പെട്ടപ്പോള്‍ അല്ലാഹു അവരെ ഉണര്‍ത്തി: ‘നിങ്ങള്‍ ദുര്‍ബല(വഹ്‌ന്)രാവരുത്; ദുഃഖിക്കരുത്, വിശ്വാസികളാണെങ്കില്‍ നിങ്ങള്‍തന്നെയാണ് അത്യുന്നതര്‍’ (ആലുഇംറാന്‍ 139). ‘വഹ്ന്‍’ (وهن) എന്നത് ഒരു രോഗമാണ്. നിര്‍ജീവത, അശക്തി, ക്ഷീണം എല്ലാം കൂടിച്ചേര്‍ന്നതാണ് വഹ്ന്‍. ഒരാളുടെ മേല്‍ ഭയം ആധിപത്യം നേടുമ്പോഴുണ്ടാകുന്നതാണ് വഹ്ന്‍ എന്നും പറയപ്പെടുന്നു. ദൗര്‍ബല്യം (ضعف) ഒരാള്‍ക്ക് പ്രകൃത്യാ ഉണ്ടാകുന്നതാകാം. എന്നാല്‍, വഹ്ന്‍ ഒരാള്‍ സ്വയം ഉണ്ടാക്കുന്നതാണ്. അയാള്‍ ദുര്‍ബലന്റേതായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണ് അയാളെ വഹ്ന്‍ ബാധിച്ചു എന്നു പറയുന്നത്. വഹ്ന്‍ ഉാകരുതെന്നാണ് അല്ലാഹുവിന്റെ ശാസന: ‘ഇതിനുമുമ്പ് എത്രയോ പ്രവാചകന്മാര്‍ കടന്നുപോയിരിക്കുന്നു. നിരവധി ഭക്തന്മാര്‍ അവരോടൊപ്പം യുദ്ധം ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നേരിടേണ്ടിവന്ന വിപത്തുകളെച്ചൊല്ലി അവര്‍ മനസ്സിടിഞ്ഞവരായിട്ടില്ല. ദൗര്‍ബല്യം കാണിച്ചിട്ടുമില്ല. തല കുനിച്ചിട്ടുമില്ല” (ആലു ഇംറാന്‍: 146). ‘നിങ്ങള്‍ ദുര്‍ബലരാകരുത്; സന്ധിക്കപേക്ഷിക്കയുമരുത്. നിങ്ങള്‍തന്നെയാണ് അതിജയിക്കുന്നവര്‍. അല്ലാഹു നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവന്‍ അശേഷം പാഴാക്കുകയില്ല” (മുഹമ്മദ് 35). വഹ്ന്‍ (وهن) എന്ന രോഗത്തെ പ്രവാചകന്‍ മനോഹരമായി നിര്‍വചിച്ചിട്ടുണ്ട്. ‘സമൂഹങ്ങള്‍ നിങ്ങള്‍ക്കുമേല്‍, ഒത്തൊരുമിച്ച് ചാടിവീഴും; ഭക്ഷണപ്രിയര്‍ സുപ്രയിലേക്ക് ചാടിവീഴുന്നതു പോലെ.’ ഒരാള്‍ ചോദിച്ചു: ‘ഞങ്ങളുടെ എണ്ണക്കുറവുകൊണ്ടാണോ അങ്ങനെ സംഭവിക്കുന്നത്?’ പ്രവാചകന്‍ പറഞ്ഞു: ‘അല്ല, നിങ്ങളന്ന് ധാരാളമുണ്ടാകും. പക്ഷേ, നിങ്ങള്‍ ഒഴുക്കുവെള്ളത്തിലെ ചപ്പുചവറുകള്‍ പോലെയായിരിക്കും. നിങ്ങളുടെ ശത്രുക്കളുടെ ഹൃദയത്തില്‍നിന്ന് നിങ്ങളെക്കുറിച്ച പേടി അല്ലാഹു എടുത്തുകളയും. നിങ്ങളുടെ ഹൃദയങ്ങളിലേക്ക് അവന്‍ വഹ്ന്‍ എറിഞ്ഞുനല്‍കും.’ ഒരാള്‍ ചോദിച്ചു: ‘എന്താണ് വഹ്ന്‍, അല്ലാഹുവിന്റെ പ്രവാചകരേ?’ അവിടുന്ന് പറഞ്ഞു: ‘ദുന്‍യാവിനോടുള്ള സ്‌നേഹവും മരണത്തോടുള്ള വെറുപ്പും.’ ഉമ്മത്തില്‍ വഹ്ന്‍ ഉണ്ടാക്കുന്ന രണ്ട് കാരണങ്ങളാണിത്. മരണത്തെ പേടിക്കുന്നവര്‍ക്ക് ധീരമായി ജീവിക്കാന്‍ കഴിയില്ല. ഈ ലോകമാണ് സര്‍വതും എന്ന് വിചാരിക്കുന്നതോടെ മനുഷ്യന്റെ കഥ കഴിഞ്ഞു. വരാനിരിക്കുന്ന ലോകത്തെ സ്വപ്‌നം കാണുന്നവര്‍ക്കേ പൊരുതി നില്‍ക്കാനുള്ള ശക്തിയുണ്ടാകൂ. ഇസ്‌ലാം അതിന്റെ അനുയായികളില്‍ ഈമാനിലൂടെ ഉണ്ടാക്കിയെടുത്തത് ഈ നിര്‍ഭയത്വമായിരുന്നു. അതായിരുന്നു അവരുടെ വിജയത്തിന്റെ നിദാനം. ‘നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നതുപോലെ മരണത്തെ സ്‌നേഹിക്കുന്ന, നിങ്ങള്‍ ഐഹികജീവിതത്തെ പ്രേമിക്കുന്നതുപോലെ പാരത്രികജീവിതത്തെ പ്രേമിക്കുന്ന ഒരു സൈന്യത്തെയും കൊണ്ടാണ് ഞാന്‍ വരുന്നന്നത്’ എന്ന് പേര്‍ഷ്യന്‍ രാജാവിന് കത്തെഴുതിയ മുസ്‌ലിം സേനാനായകന്‍ ഖാലിദുബ്‌നു വലീദ് പറഞ്ഞത് അതാണ്. അതു വായിച്ച മാത്രയില്‍ പേര്‍ഷ്യന്‍ രാജാവ് പതറി. ‘അതാണ് പിശാച്, അവന്‍ തന്റെ സുഹൃത്തുക്കളെ പേടിപ്പിക്കുന്നു. അവനെ പേടിക്കരുത്, എന്നെ പേടിക്കുക, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍’ (ആലു ഇംറാന്‍ 175) എന്ന വചനത്തില്‍ പിശാചിന് പേടിപ്പിക്കാനാവുക അവന്റെ മിത്രങ്ങളെ മാത്രമാണെന്ന് പറയുകവഴി ഖുര്‍ആന്‍ പേടിക്കുന്നവരെ പിശാചിന്റെ മിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുകയാണ്. വല്ലാത്തൊരു വചനം വേറെയുണ്ട്. അതിങ്ങനെയാണ്: ‘അല്ലാഹു പോരേ അവന്റെ അടിമക്ക്. അല്ലാഹുവിനേക്കാള്‍ താഴെയുള്ളവരെ കാണിച്ച് അവര്‍ താങ്കളെ പേടിപ്പിക്കുന്നു’ (അസ്സുമര്‍: 36 38). ഇവിടെ, للذين من دونه എന്നതിലെ الذين എന്ന പ്രയോഗം മനുഷ്യരെ കുറിച്ചാണ്. അല്ലാഹുവിനേക്കാള്‍ ചെറിയ മനുഷ്യരെ കാണിച്ച് പേടിപ്പിക്കുമ്പോള്‍ അതില്‍ പേടിച്ചുപോകുന്നവരാണോ അല്ലാഹുവിനെ മാത്രം പേടിക്കുന്നവര്‍? ഭൂമിയിലുള്ളവരെയല്ല, ആകാശത്തുള്ളവനെയാണ് വിശ്വാസികള്‍ പേടിക്കുന്നത്. ‘അതേ, ആരാണവരെ പേടിപ്പിക്കുന്നത്? എന്താണവരെ ഭയപ്പെടുത്തുന്നത്? അല്ലാഹുവാണവന്റെ കൂടെയുള്ളതെങ്കില്‍, അവന്‍ അല്ലാഹുവിനു മാത്രം കീഴ്‌പ്പെടുന്നവനാണെങ്കില്‍ പിന്നെ എന്താണ് പ്രശ്‌നം? തന്റെ അടിമകള്‍ക്കു മേല്‍ അധീശാധിപതിയും ശക്തനുമാണ് അല്ലാഹുവെന്നിരിക്കെ, ആ അല്ലാഹുവിന്റെ സംരക്ഷണത്തില്‍ ആരാണ് സംശയിക്കുക? അവന്‍ എങ്ങനെ പേടിക്കാനാണ്? അല്ലാഹുവിന്റെ താഴെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ കാവലുള്ളവരെ പേടിപ്പിക്കാനാവുമോ? ഭൂമിയിലെവിടെയും അല്ലാഹുവിനേക്കാള്‍ താഴെയുള്ളവരല്ലേയുള്ളൂ’ (ഫീ ദിലാലില്‍ ഖുര്‍ആന്‍). അല്ലെങ്കിലും എന്തടിസ്ഥാനമാണ് മുസ്‌ലിം ഉമ്മത്തിന്റെ പേടിക്കുള്ളത്? മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ വംശീയതയുമായി വന്ന സെര്‍ബുകള്‍, അവരെ ലോകമൊന്നടങ്കം പിന്തുണച്ചിട്ടും എന്തുകൊണ്ട് മുസ്‌ലിംകളുടെ ബോസ്‌നിയ എന്നൊരു രാജ്യം ഇന്നും പിടിച്ചുനില്‍ക്കുന്നു? 1992 മുതല്‍ 1995 വരെ ബോസ്‌നിയന്‍ മുസ്‌ലിംകള്‍ക്ക് നേരെ നടത്തിയ നരനായാട്ടില്‍ 3 ലക്ഷം പേരെയാണ് കൊന്നത്. 20 ലക്ഷം പേരാണ് അഭയാര്‍ഥികളായത്. 60,000 സ്ത്രീകളെയാണ് ബലാത്സംഗം ചെയ്തത്. അതില്‍ വൃദ്ധരും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. 5 വിരലില്‍ 2 വിരല്‍ മുറിച്ച് ത്രിയേകത്വം സ്ഥാപിക്കുക, കത്തികൊണ്ട് മനുഷ്യരുടെ ശരീരത്തില്‍ കുരിശ് വരക്കുക തുടങ്ങിയ ഹീന കൃത്യങ്ങളാണ് അരങ്ങേറിയത്. കൂട്ടക്കശാപ്പുകള്‍ നടത്തിയ മഖ്ബറകള്‍ ഇന്നും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ടൈം പോലുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ ആ വാര്‍ത്തകള്‍ വിശദമായി ലോകത്തിന് നല്‍കിയിരുന്നത് ഓര്‍ക്കുക. ഫലസ്ത്വീനില്‍ തദ്ദേശീയരായ 80 ലക്ഷം മുസ്‌ലിംകളെ ആട്ടിയോടിച്ചിട്ടും പതിനായിരങ്ങളെ കൊന്നൊടുക്കിയിട്ടും ഇന്ന് ഇസ്രയേല്‍ എന്ന രാജ്യത്തിന് ഒരു രാത്രി പോലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയാത്തവിധം ആ രാജ്യം അസ്തിത്വപ്രതിസന്ധി നേരിടുന്നതെന്തുകൊണ്ട്? പതിനായിരങ്ങളെ കൊന്നൊടുക്കിയ, രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന 9 കുരിശു യുദ്ധങ്ങള്‍ക്ക് സാധിക്കാത്തത്, 10 ലക്ഷം മുസ്‌ലിംകളെ കൊന്ന് അബ്ബാസിയാ ഖിലാഫത്തിനെ തകര്‍ത്തെറിഞ്ഞ ലോകത്തെ വന്‍ശക്തിയായിരുന്ന താര്‍ത്താരികള്‍ക്ക് സാധിക്കാത്തത്, മുസ്‌ലിം ലോകത്തേക്ക് കടന്നുകയറിയ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി പോലുള്ള സാമ്രാജ്യത്വശക്തികള്‍ക്ക് സാധിക്കാത്തത് ഇന്ത്യന്‍ മുസ്‌ലിംകളുടെ വിപാടനം നടത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ദുര്‍ബലരായ വംശീയവാദികള്‍ക്ക് സാധിക്കുമെന്ന് കരുതാന്‍ അല്ലാഹുവിന്റെ വഹ്‌യിന്റെ പാഠങ്ങള്‍ മാത്രമല്ല, കാര്യകാരണങ്ങളും കാണുന്നില്ലെന്നിരിക്കെ പിന്നെയെന്ത് പേടിക്കാന്‍? മുകളില്‍ പറഞ്ഞ എല്ലാ പ്രതിസന്ധികളെയും മുസ്‌ലിം ഉമ്മത്ത് അതിജീവിച്ചു. ലോക വന്‍ശക്തിയായിരുന്ന താര്‍ത്താരികളെ രണ്ട് വര്‍ഷമായപ്പോള്‍ ഉമ്മത്ത് പരാജയപ്പെടുത്തി. ഖുദ്‌സില്‍ 90 വര്‍ഷത്തിനു ശേഷം സ്വലാഹുദ്ദീന്‍ അയ്യൂബി ബൈത്തുല്‍ മഖ്ദിസ് തിരിച്ചുപിടിച്ചു. അധിനിവേശത്തിന് വന്ന സാമ്രാജ്യത്വശക്തികളെയും മുസ്‌ലിംകള്‍ ദശകങ്ങളെടുത്തെങ്കിലും തിരിച്ചോടിച്ചു. മുമ്പൊന്നുമില്ലാത്ത ഒരനുകൂല ഘടകം ഇത്തവണ രൂപപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. ലോകം കൊച്ചു ഗ്രാമമായി ചുരുങ്ങിയതിന്റെ ഗുണഫലമാണത്. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ എന്ത് തോന്നിവാസവും