സമുദായത്തിനകത്തും പുറത്തും സി.പി.എം ധ്രുവീകരണത്തിന് ശ്രമിക്കുന്നു: പി മുജീബുറഹ്മാൻ

നിലമ്പൂർ: മുസ്‌ലിം സംഘടനകളിലെ ചില ഒറ്റപ്പെട്ടവരെ കൂട്ടുപിടിച്ച് സമുദായത്തിനകത്തും പുറത്തും ധ്രുവീകരണമുണ്ടാക്കാനാണിപ്പോൾ സി.പി.എം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. മതരാഷ്ട്രവാദം, ഫാസിസം, ഇസ്ലാമോഫോബിയ; ജമാഅത്തെ ഇസ്‌ലാമിക്ക് പറയാനുള്ളത് എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി നിലമ്പൂർ ചന്തക്കുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസവും ഇസ്‌ലാമോ ഫോബിയയും സമൂഹത്തിൽ സൃഷ്ടിക്കുന്ന വിദ്വേഷവും ധ്രുവീകരണവും തിരിച്ചറിഞ്ഞവരാണ് കേരളീയർ. എല്ലാ മുസ്ലിം സംഘടനകൾക്കും ഈ തിരിച്ചറിവുണ്ട്. ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ട് കേരളത്തിൽ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമോ ഫോബിയ പ്രചാരണങ്ങൾക്കെതിരെ മുസ്ലിം കൂട്ടായ്മകൾ ഐക്യപ്പെട്ട സന്ദർഭം കൂടിയാണിത്. അതിനാൽ ജമാഅത്തെ ഇസ്‌ലാമിയെ നാട്ടക്കുറിയാക്കി ഇടതുപക്ഷം നടത്തുന്ന മുസ്ലിം വിരുദ്ധ രാഷ്ട്രീയം അവർക്ക് നഷ്ടമേ ഉണ്ടാക്കുകയുള്ളൂ എന്നും അമീർ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി വർഗ രാഷ്ട്രീയത്തിൽ നിന്ന് വർഗീയ രാഷ്ട്രീയത്തിലേക്ക് കൂപ്പ് കുത്തിയിട്ടുണ്ടെന്നും, സംഘ്പരിവാറിന് മണ്ണൊരുക്കുന്ന പണിയാണ് ഇപ്പോൾ സി.പി.എം ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേന്ദ്ര സർക്കാറിൻ്റെ ഭരണത്തിൻ്റെ പിൻബലത്തിൽ വഖഫ് നിയമങ്ങളെ അട്ടിമറിക്കുന്ന ഫാഷിസ്റ്റ് നയങ്ങളെയും ഏകസിവിൽകോഡ് വഴി രാജ്യത്തിൻ്റെ ബഹുസ്വരത നശിപ്പിക്കാനുള്ള സംഘ് പരിവാർ ശ്രമങ്ങളെയും അമീർ ചോദ്യം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഡോ. നഹാസ് മാള അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട് , ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു . ജില്ലാ ജനറൽ സെക്രട്ടറി കെ പി അബൂബക്കർ സ്വാഗതവും ജില്ലാസമിതി അംഗം സി മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

മഹല്ല് – ഖത്വീബ് സംഗമം

വണ്ടൂർ: ലിബറലിസത്തിനെതിരെ ബോധവൽക്കരിക്കാനും കുടുംബത്തെ ചേർത്തു പിടിക്കാനും മഹല്ലുകളിൽ കൂട്ടായ പരിശ്രമം ആവശ്യമാണ് എന്ന് ചർച്ച സംഗമം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വണ്ടൂർ ഏരിയ കമ്മിറ്റി വണ്ടൂർ ഫിൻവേർസ് കോച്ചിംഗ് സെൻററിൽ സംഘടിപ്പിച്ച ചർച്ച സംഗമത്തിലാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. നവ ലിബറൽ കാഴ്ചപ്പാടുകളും മതനിരാസ പ്രവണതകളും കുടുംബ സംവിധാനത്തെ തകർക്കുന്നു വെന്നും മഹല്ലുകളിൽ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മാർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.ജാബിർ അമാനി, എസ് വൈ എസ് സംഘടനാ കൺവീനർ ഉബൈദുല്ല ഫൈസി, കെ എൻ എം മണ്ഡലം പ്രസിഡണ്ട് സുബൈർ മാസ്റ്റർ, വിസ്ഡം യുവജന വിഭാഗം സംസ്ഥാന സമിതി അംഗം ജംഷീർ സ്വലാഹി എന്നിവർ സംസാരിച്ചു. മസ്ജിദ് കൗൺസിൽ മലപ്പുറം ജില്ല കൺവീനർ സി മുജീബ് സമാപന പ്രസംഗം നിർവഹിച്ചു. ഏരിയ പ്രസിഡണ്ട് പി അബ്ദുല്ലത്തീഫ് അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ടി കെ ഷുക്കൂർ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ പി ജാഫർ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഹൈക്കോടതി ഉത്തരവനുസരിച്ച് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം 

പ്ലസ് വൺ ബാച്ചുകളുടെ അപര്യാപ്തത 15 ദിവസത്തിനകം പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.പതിറ്റാണ്ടുകളായി മലബാർ മേഖലയിലെ വിദ്യാർത്ഥികൾ ഹയർസെക്കൻററി പ്രതിസന്ധി അനുഭവിക്കുന്നവരാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം വിദ്യാർഥികൾക്ക് ഹയർ സെക്കൻറി സീറ്റുകൾ ലഭ്യമല്ലാത്തത്. വിദ്യാർത്ഥി യുവജന സംഘടനകളും ജില്ലയിലെ വിവിധ മത രാഷ്ട്രീയ സാമൂഹിക കൂട്ടായ്മകളും ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി പ്രക്ഷോഭ രംഗത്തുണ്ട്. എന്നിട്ടും ഒരു വിദ്യാർത്ഥി പോലും പ്ലസ് വൺ സീറ്റില്ലെന്ന പരാതി ഉന്നയിച്ചിട്ടില്ലെന്ന ഇടതുപക്ഷ സർക്കാറിന്റെ വാദം വിചിത്രമാണ്. ഹൈക്കോടതിയുടെ ഉത്തരവ് അംഗീകരിച്ച് പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനു മുമ്പ് ആവശ്യമായത്ര പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയ്യാറകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ഡോ. നഹാസ് മാള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ കെ.പി, വൈസ് പ്രസിഡണ്ട് എ.ടി ഷറഫുദ്ദീൻ, ഹബീബ് ജഹാൻ, വി.പി.എ ശാക്കിർ, ഡോ. നാസർ കുരിക്കൾ എന്നിവർ സംസാരിച്ചു.