ഹർത്താൽ : അക്രമം അപലപനീയം

സംഘടനയ്ക്കെതിരെ നടക്കുന്ന ഭരണകൂടവേട്ടയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത് അപലപനീയമാണ്. സർക്കാർ നിലപാടുകൾ ക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വിശേഷിച്ചും സംഘ്പരിവാർ നേതൃത്വത്തിൽ രാജ്യത്തുടനീളം ദലിത്-പിന്നാക്ക വിഭാഗങ്ങൾക്കെതിരെ വ്യാപകമായ തോതിൽ വിവേചന പരമായ നടപടികൾ തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. പക്ഷെ അവ പൊതുമുതൽ നശിപ്പിച്ചും ജനങ്ങളുടെ സമാധാന ജീവിതത്തെ തടസപ്പെടുത്തിയുമാകരുതെന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക പാഠമാണ്. ഹർത്താൽ പ്രഖ്യാപിച്ചവർക്ക് തന്നെ തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. നിയമം കയ്യിലെടുക്കാനുള്ള അവകാശം ആർക്കുമില്ല.
വിയോജിക്കുന്നവരെ വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധം- എം.ഐ. അബ്ദുൽ അസീസ്

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ അധികാരത്തിലെത്തിയതു മുതൽ സർക്കാറിന് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്നത് തുടരുകയാണ്. ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. രാഹുൽ ഗാന്ധി മുതൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കു നേരെവരെ നടന്നുകൊണ്ടിരിക്കുന്ന അന്യായ നടപടികൾ ഭരണകൂട ഭീകരതയുടെ ഭാഗമാണ്. ഭരണകൂടത്തെ വിമർശിക്കുകയും എതിർപക്ഷത്ത് നിൽക്കുകയും ചെയ്യുന്നവരെ പ്രത്യേകമായി ലക്ഷ്യമിടുകയാണ് സർക്കാർ. ജനാധിപത്യ സമൂഹത്തിൽ ഇതംഗീകരിക്കാനാവില്ല.