ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനിയുടെതായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോ ക്ലിപ്പിനെ കുറിച്ച് വിശദീകരണം

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനിയുടെതായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോ ക്ലിപ്പിനെ കുറിച്ച് വിശദീകരണം ന്യൂഡൽഹി: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനിയുടെതായി അടുത്തിടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട വിശദീകരണം താഴെ നൽകുന്നു: “ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സയ്യിദ് സഅദത്തുള്ള ഹുസൈനി സംസാരിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് യഥാർത്ഥത്തിൽ ഒരു റിപ്പോർട്ടർ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലെ ചെറിയൊരു ഭാഗം മാത്രമാണെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധം, അസ്ഥിരത, അതിക്രമം എന്നിവ നേരിടുന്ന മുസ്ലിംകളുടെ അവസ്ഥയെ പരാമർശിച്ച്, ഇന്ത്യയിലെ മുസ്ലിംകളുടെ സാഹചര്യവുമായി താരതമ്യം ചെയ്യുന്ന രീതിയിലായിരുന്നു ആ ചോദ്യം. അതിന് മറുപടിയായി അമീർ, ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഉറപ്പുനൽകുന്ന സമാധാനം, സുരക്ഷ, അവസരങ്ങൾ എന്നിവക്ക് ദൈവത്തോട് നന്ദിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിൽ ഈ മറുപടിയിലെ ഒരു ഭാഗം മാത്രം ഉൾപ്പെടുത്തിയിരിക്കുകയാണ്; അതിന്റെ നിർണായകമായ പശ്ചാത്തലവും അദ്ദേഹം വ്യക്തമാക്കിയ സമ്പൂർണ നിലപാടും അതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി വ്യക്തമായി ചൂണ്ടിക്കാട്ടിയത്, ഈ ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങൾ ഒരു പരിധിവരെ സമാധാനവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെങ്കിലും, രാജ്യത്തിനകത്ത് ഫാസിസ്റ്റ് ശക്തികൾ ഈ മൂല്യങ്ങളെ തകർക്കാനും സൗഹൃദപരമായ സാമൂഹിക അന്തരീക്ഷം തകർക്കാനും ശ്രമിക്കുന്നുണ്ടെന്നാണ്. മറുപടിയിലെ ചെറിയൊരു ഭാഗം മാത്രം തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിലൂടെ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ രാജ്യത്തെ നിലവിലെ സാഹചര്യത്തെ പൂർണ്ണമായും അംഗീകരിച്ചുവെന്ന തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുവാൻ ബോധപൂർവമായ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങളും ആത്മാഭിമാനവും സംരക്ഷിക്കുന്നതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. അതേ സമയം, വർഗീയ -ഫാസിസ്റ്റ് ശക്തികൾ സമൂഹത്തിൽ വിഭജനങ്ങൾ സൃഷ്ടിക്കാനും സാമൂഹിക സൗഹാർദ്ദം ദുർബലപ്പെടുത്താനും, മുസ്ലിംകൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ ചില വിഭാഗങ്ങളെ അരികുവൽക്കരിക്കാനും നടത്തുന്ന ശ്രമങ്ങളെ പ്രസ്ഥാനം നിരന്തരം പ്രശ്നവൽക്കരിച്ചിട്ടുണ്ട്. അപൂർണ്ണമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് മാധ്യമങ്ങളോടും വ്യക്തികളോടും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനും നീതി നിലനിർത്താനും സമാധാനം, സഹവർതിത്വം, ഭരണഘടനാനുസൃതമായ ഭരണസംവിധാനം എന്നീ പാരമ്പര്യങ്ങൾ നിലനിർത്താനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കണമെന്നും പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നു.

ഇറാൻ ആക്രമണം: ഇസ്രയേൽ യുദ്ധക്കൊതിക്കെതിരെ ലോകം ഒന്നിക്കുക

ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. അത് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കും. അന്താരാഷ്ട്ര നിയമങ്ങളെയും ധാരണകളെയും ലംഘിക്കുന്നതാണ് ഇസ്രയേൽ നടപടി. ഇത് ഇതര അയൽരാജ്യങ്ങളെയും അരക്ഷിതമാക്കും. യുദ്ധങ്ങളിലും സംഘർഷങ്ങളിലും നേട്ടം ആർക്കായാലും മനുഷ്യരാശിയെ സംബന്ധിച്ച് വേദനാജനകമായിരിക്കും. ഇസ്രയേൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധക്കൊതിക്കെതിരെ ലോകരാജ്യങ്ങൾ രംഗത്തുവരണമെന്നും പി. മുജീബുറഹ്മാൻ അഭിപ്രായപ്പെട്ടു.

സംഘ്പരിവാറിൻ്റെ മുസ്‌ലിം വംശഹത്യാ പദ്ധതിക്കെതിരെ അണിചേരുക

വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം ഈ മാസം 23 ന് എറണാകുളം കലൂർ മൈതാനിയിൽ പ്രതിഷേധ ചത്വരം തീർക്കുകയാണ്. ഭരണഘടനയുടെ ആർട്ടിക്ക്ൾ-26 ഉൾപ്പടെ മതസ്വാതന്ത്ര്യം നിരാകരിക്കുന്ന വിവേചനപരവും ഭരണഘടനാവിരുദ്ധവുമായ സർക്കാർ നീക്കത്തെ പരാജയപ്പെടുത്തേണ്ടത് പൗരാവകാശങ്ങൾക്കുമൊപ്പം നിൽക്കുന്ന മുഴുവൻ പൗരൻമാരുടെയും ഉത്തരവാദിത്വമാണ്. പാർലമെൻ്റിന്റെ ഇരുസഭകളിലും കോൺഗ്രസ്സും സി.പി.എമ്മും ഉൾപ്പടെ മുഴുവൻ പ്രതിപക്ഷ കക്ഷികളും അഭിനന്ദനാർഹമായ വിധത്തിൽ ഉത്തരവാദിത്വത്തോടെ ഈ ധർമം നിർവഹിച്ചു. സഭക്ക് പുറത്ത് ദേശീയതലത്തിൽ ഈ പൗരാവകാശപ്പോരാട്ടം ശക്തിപ്പെടുത്താൻ മുസ്‌ലിം പെഴ്സണൽ ലോ ബോർഡും ഇന്ത്യ അലയൻസും നേതൃത്വം നൽകണം. മുസ്‌ലിം സമുദായം സംഘടനാ-കക്ഷി ഭേദമന്യേ ഇതിൽ കണ്ണി ചേരണം. മുസ്‌ലിം സമുദായത്തിന് വഖഫ് വിശ്വാസവും അനുഷ്ടാനവുമാണ്. പുറമേ, മതപരമായ സ്വത്ത് കൈകാര്യം ചെയ്യാൻ ഇതര മതസ്ഥർക്കുള്ളത് പോലുള്ള അവകാശവുമാണ്. തുടർച്ചയായ ഈ നീതി നിഷേധത്തിനെതിരിൽ സി.എ.എ സമരം കണക്കെ യോജിച്ച് നിൽക്കുകയെന്നത് കാലത്തിന്റെയും വിഷയത്തിന്റെയും താൽപര്യമാണ്. ഈ സമരം സംഘടനാപരമായല്ല, സാമുദായികമായിട്ടല്ല, മറിച്ച്, രാജ്യത്തെ വലിയ സാമൂഹ്യ മുന്നേറ്റം ലക്ഷ്യം വെച്ചുള്ളതായിരിക്കണം. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ഇതിനകം കോഴിക്കോട് ശക്തമായ പ്രതിഷേധറാലി നടന്നു കഴിഞ്ഞു. വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്ന് വരുന്നു. ഏപ്രിൽ 26 കോഴിക്കോട് ടൗൺ ഹാളിൽ പേഴ്സണൽ ബോർഡിന്റെ നേതൃത്വത്തിൽ മുഴുവൻ മുസ്‌ലിം സംഘടനകളും ഒരുമിച്ചണിനിരക്കുകയാണ്. രാജ്യത്തിന് തന്നെ മാതൃകയാകും വിധം മുഴുവൻ കേരളീയരും മത-ജാതി-രാഷ്ട്രീയ പരിഗണനക്കതീതമായി ഒരുമിച്ച് നിൽക്കുന്ന കരുത്തുറ്റ പ്രതിഷേധ സ്വരങ്ങളുയരട്ടെ. അത്തരമൊരു സാമൂഹ്യമുന്നേറ്റത്തിന് ദിശാബോധം പകരുന്ന ശ്രദ്ധേയമായ ചുവട് വെപ്പാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള എറണാകുളം കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധചത്വരം. കേരളത്തിലെ മതപണ്ഡിതൻമാർ, മത-സമുദായ-രാഷ്ട്രീയ -സാമൂഹ്യ- സാംസ്കാരിക നേതാക്കൾ തുടങ്ങി പ്രഗൽഭർ പങ്കെടുക്കുന്ന പ്രതിഷേധ ചത്വരം രാജ്യത്തിൻ്റെ സാമൂഹ്യ സാംസ്കാരിക വൈവിധ്യങ്ങളാൽ സമ്പന്നമായിരിക്കും. ഇന്ത്യയുടെ പൗരാവകാശ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന ഈ മഹാസമ്മേളനത്തിലേക്ക് ഏവർക്കും ഹൃദയപൂർവം സ്വാഗതം.

വഖഫ്: ജെ പി സി ശിപാർശ ഭരണഘടനയോടുള്ള വെല്ലുവിളി – പി. മുജീബുറഹ്മാൻ

കോഴിക്കോട് : മുസ്ലിം സമുദായത്തിൻ്റെ താൽപര്യങ്ങളെയും രാജ്യത്തെ മുഴുവൻ വഖഫ് ബോർഡുകളുടെയും കൂട്ടായ ആവശ്യങ്ങളെയും പൂർണമായി തള്ളിക്കൊണ്ടുള്ള സംയുക്ത പാർലമെൻ്ററി സമിതിയുടെ ശിപാർശ ഭരണഘടനാ വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. പ്രതിപക്ഷ നിർദേശങ്ങളെ മുഖവിലക്കെടുക്കാത്ത ജെ പി സി നിലപാട് ആ സംവിധാനത്തെ തന്നെ സ്വയം അപ്രസക്തമാക്കുകയും കേന്ദ്ര സർക്കാറിൻ്റെ ഏകാധിപത്യ മനോഭാവത്തിന് ശക്തി നൽകുകയാണ്. ജനാധിപത്യ വിരുദ്ധമായ നിലപാടിനെ അദ്ദേഹം ശക്തമായി അപലപിച്ചു. വഖഫ് സ്വത്തുക്കളുടെ ലക്ഷ്യവും ഉപയോഗക്രമവും അപ്രസക്തമാക്കുന്ന നടപടി ഭരണഘടന ഉറപ്പുനൽക്കുന്ന ന്യൂനപക്ഷാവകാശങ്ങളെ നിരാകരിക്കുന്നതാണ്. ഒരു സമുദായത്തിൻ്റെ വിഷയം എന്നതിലുപരി ഭരണഘടനാ തത്വങ്ങളെ സർക്കാർ നിരാകരിക്കുന്നതിനെതിരെ എല്ലാവരും രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

” ഇസ്‌ലാമിക സൗന്ദര്യ ബോധത്തെ ഉയർത്തികാട്ടാൻ, ഇസ്‌ലാമോഫോബിയയെ ചെറുത്തു നിൽക്കാൻ തൊഴിലിടങ്ങളിലിറങ്ങുന്ന മുസ്‌ലിം സ്ത്രീകൾക്ക് സാധ്യമാകണം” – പി. മുജീബുറഹ്മാന്

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കേരള ഘടകം  പ്രൊഫിസിയ പ്രൊഫഷണൽ വിമൻസ് സമ്മിറ്റ് കോഴിക്കോട് കാലിക്കറ്റ്‌ ടവറിൽ സംഘടിപ്പിച്ചു . സമൂഹത്തിൽ നിരന്തരമായി ഇടപഴകുന്ന, സാമൂഹ്യ ചലനങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്ന പൊതു ഇടപെടലുകളിൽ തന്‍റെതായ വ്യക്തിത്വം പതിപ്പിക്കുന്ന വനിത പ്രൊഫഷനലുകൾക്ക് ഇസ്‌ലാമിക അറിവും ഇടവും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിൽ സങ്കടിപ്പിച്ച പരിപാടിയായിരുന്നു പ്രൊഫിസിയ. “സച്ചാർ കമ്മിറ്റി റിപ്പോർട്ടാനന്തരം കഴിഞ്ഞ പാതിനഞ്ച് വർഷത്തിനിടക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ ആപേക്ഷിച്ച് കേരളത്തിലെ മുസ്ലിം സ്‌ത്രീകളുടെ പൊതു ഇടങ്ങളിലെ പ്രാധിനിത്യത്തിലുണ്ടായ വളർച്ച അഭിനന്ദാർഹമാണ്. മുസ്ലിം വെറുപ്പ് ഉൽപാദിപ്പിക്കപ്പെടുന്ന ഈ കാലത്ത് ഇസ്‌ലാമിക പൊതുബോധത്തെ മറികടന്നുകൊണ്ട് യഥാർത്ഥ ഇസ്ലാമിന്‍റെ സൗന്ദര്യത്തെ അടയാളപ്പെടുത്തി പാശ്ചാത്യ നവലിബറൽ സംസ്കാരത്തെ ചെറുക്കാൻ മാതാവ്, മകൾ, ഇണ, പ്രൊഫഷണൽ എന്നീ നിലയിലൊക്കെ ഏറ്റവും കൂടുതൽ സമൂഹവുമായി ഇടപഴകുന്നവർ എന്നർത്ഥത്തിൽ നിങ്ങൾക് സാധിക്കേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ മുജീബുറഹ്മാന്‍ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിച്ചു. കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന പ്രൊഫഷണലുകളായ മുസ്‌ലിം സ്ത്രീകളെ ഒരുമിച്ചു ചേർത്ത പരിപാടിയിൽ ദൈനം ദിന ജീവിതത്തിലെ മുസ്‌ലിം സ്ത്രീ പ്രതിനിധാനം, കുടുംബം, തൊഴിൽ, സാമ്പത്തികം, ബഹുസ്വര സമൂഹത്തിലെ ഇടപെടൽ തുടങ്ങി വ്യത്യസ്ഥ മേഖലകളിലെ ഇസ്‌ലാമിക മൂല്യങ്ങളെ മനസ്സിലാക്കാനും, ചർച്ച ചെയ്യാനും ജീവിതത്തെ സന്തുലിതമായി മുന്നോട്ട് നയിക്കാനും സാധ്യമാക്കുക എന്നതായിരുന്നു പ്രൊഫിസിയ പ്രൊഫഷണൽ സമ്മിറ്റ് ലക്ഷ്യം വെച്ചത് . കുടുംബഘടനയെ തകർക്കാൻ പുത്തനാശയങ്ങൾ അവതരിപ്പിക്കുന്ന ഈ കാലത്ത് ഇസ്ലാമിലെ കുടുംബഘടനയുടെ പ്രാധാന്യത്തെ മുൻനിർത്തി യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ളൂമിംഗ് പാരൻ്റിംഗ് ഫൗണ്ടർ ഡോ.മെഹറ റൂബി മുഖ്യപ്രഭാഷണം നിർവഹിച്ചു. പാനൽ ഡിസ്കഷനിൽ കുടുംബം, തൊഴിലിടം , ബഹുസ്വര സമൂഹത്തിലെ മുസ്ലിം സ്ത്രീ പ്രതിനിധാനം, ഇസ്ലാമിക സാമ്പത്തിക വ്യവഹാരങ്ങൾ , ലിബറലിസം എന്നീ മേഖലകളെ മുൻനിർത്തി ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡ് അംഗം എ റഹ്മത്തുന്നിസ, സി എസ് ആർ കേരള ഡയറക്ടർ ടി കെ എം ഇക്ബാൽ, ഇത്തിഹാദുൽ ഉലമ കേരള സെക്രട്ടറി സമീർ കാളികാവ്, മീഡിയ വൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സുഹൈല എം കെ എന്നിവർ സംവദിച്ചു . ധാർമ്മികതയെ നിലനിർത്തി തൊഴിൽ രംഗത്ത് ഉറച്ച ചുവടുറപ്പോടെ മുന്നേറാൻ തങ്ങളുടെ ജീവിത പാഠങ്ങളുടെ വെളിച്ചത്തിൽ വനിത പ്രൊഫഷനലുകളെ പ്രചോദിപ്പിച്ചുകൊണ്ട് ക്രിങ്ക് ആപ്പ് കോ ഫൗണ്ടറും പാരൻ്റിംഗ് കോച്ചുമായ മറിയം വിധു വിജയൻ , ഇന്റൽ പ്രിൻസിപ്പൽ എൻജിനിയർ റശി ഫിത്തർ, ഇഖ്‌റാ ഹോസ്പിറ്റൽ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ് ഹെഡ് മുഹമ്മദ് നജീബ് എന്നിവർ സംവദിച്ചു. ദാമ്പത്യം, പാരൻ്റിംഗ്, സംരംഭകത്വം, ആരാധനാ കർമ്മങ്ങൾ എന്നിവയെക്കുറിച്ചുള്ള സെഷനുകളിൽ ഡോ. വി .എം സാഫിർ, ഡോ നിഷാദ്. വി.എം, വാഹിദ ഹുസൈൻ എ എന്നിവർ നേതൃത്വം നല്‍കി.   “ഒരു പ്രൊഫഷണലായ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം , അവർ കേവലം പണമുണ്ടാക്കാൻ വേണ്ടി മാത്രം പഠിക്കുന്നവരല്ല മറിച് പഠിക്കുന്ന ഓരോന്നും നാളേയ്ക്ക് കൂടിയുള്ളതാണ് എന്ന ചിന്തയുള്ളവരായിരിക്കും. കൂടാതെ പ്രൊഫഷണലിസം എന്നത് സമൂഹത്തിലെ നൈതികവും ധാർമികവുമായ മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിന് പ്രാപ്തമാക്കുന്നത് കൂടിയാവണം ”  എന്ന് ‍‍‍ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി ഡോ.താഹ മതീൻ സമാപനം ചെയ്ത് കൊണ്ട് സംസാരിച്ചു . പരിപാടിയിൽ സാജിത പി ടി പി , നസീമ കെ ടി , റുക്‌സാന പി , പി വി റഹ്മാബി , സി ടി സുഹൈബ് , മെഹ്നാസ് അഷ്ഫാഖ് ,അഫ്റ ശിഹാബ് , അഡ്വ.അബ്ദുൽ വാഹിദ് , സാഹിറ എം എ , സുഹൈല ടി തുടങ്ങിയവർ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു . ബിസിനസ്സ് സമ്മിറ്റിന്‍റെ ഭാഗമായി വിവിധ സ്റ്റാളുകളും സജ്ജമാക്കിയിരുന്നു . രണ്ട് വേദികളിലായി ആറ് സെഷനുകളിലൂടെ മുസ്ലിം സ്ത്രീയിടങ്ങളെ ഇസ്ലാമിക മൂല്യങ്ങളുടെ പല വീക്ഷണകോണുകളിലൂടേ പരിചയപ്പെടുത്തുകയായിരുന്നു ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം

ജമാഅത്തെ ഇസ്‍ലാമി പ്രതിനിധി സംഘം സംഭല്‍ സന്ദര്‍ശിച്ചു.

ന്യൂഡൽഹി: സംഭലിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ ജമാഅത്തെ ഇസ് ലാമി  പ്രതിനിധിസംഘം സന്ദർശിച്ചു. ജമാഅത്ത് സെക്രട്ടറി ശഫീ മദനിയുടെ നേതൃത്വത്തി ലുള്ള നേതാക്കൾ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. വീട്ടുകാരോട് വിവരങ്ങൾ അന്വേ ഷിച്ച നേതാക്കൾ മരിച്ചവർക്കായി പ്രാർഥിക്കുകയും തുടർസഹായത്തിന് വാക്കു നൽകുകയും ചെയ്തു. ശാഹി മസ്‌ജിദ് കമ്മിറ്റി ഭാരവാഹികളുമായും കോടതി നടപടികൾക്ക് നേതൃത്വം നൽകുന്ന അഭിഭാഷകരുമായും ചർച്ച നടത്തി. പശ്ചിമ യു.പി അമീർ സമീറുൽ ഹസൻ ഫലാഹി, വാസിഖ് നദീം, ഇനാമുറഹ്‌മാൻ, മുഹമ്മദ് സൽമാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ജമാഅത്തെ ഇസ്‌ലാമി അമീർ ഡോ. സൂസൈപാക്യത്തെ സന്ദർശിച്ചു

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാനും സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സി ടി സുഹൈബും ലത്തീൻ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ. സുസൈപാക്യത്തെ സന്ദർശിച്ചു. സമകാലിക സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങൾ സംഭാഷണത്തിൽ കടന്നുവന്നു. സമുദായങ്ങൾക്കിടയിൽ വിടവ് വർധിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തുന്നവരെ കരുതിയിരിക്കണം. മനുഷ്യർ എന്ന നിലക്ക് വിശാല മനസ്സും വിട്ടുവീഴ്ചയുമാണ് ഏത് പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്നും ഡോ. സൂസൈപാക്യം അഭിപ്രായപ്പെട്ടു. എച്ച് ഷഹീർ മൗലവി. എം മഹ്ബൂബ് എ അൻസാരി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വൈപ്പിൻ മുനമ്പം : രമ്യമായി പരിഹരിക്കാൻ സർക്കാർ മുൻകൈയ്യെടുക്കണം – ജമാഅത്തെ ഇസ്‌ലാമി

കൊച്ചി വൈപ്പിൻ, മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം,ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കുവാനും തദ്ദേശീയരുടെ ആശങ്കകൾക്കറുതി വരുത്താനും സർക്കാർ മുൻകൈ എടുക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. പ്രദേശവാസികൾക്കൊപ്പമുണ്ടാകുമെന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിലൊതുങ്ങുന്ന സർക്കാർ നടപടികൾ ആശങ്ക വർധിപ്പിക്കാനേ കാരണമാകൂ.പരിഹാരം നീണ്ടുപോകുന്നത് തൽപര കക്ഷികളുടെ മുതലെടുപ്പിനും ഇരുസമൂഹങ്ങൾക്കിടയിലെ ധ്രുവീകരണം ശക്തിപ്പെടാനും കാരണമാകുന്നുണ്ട്.ഭൂമിപ്രശ്നമെന്നതിലുപരി വിഷയം സാമൂഹ്യ സാമുദായിക മാനം കൈവരിച്ചിരിക്കുന്നു. ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി രമ്യമായി പരിഹരിക്കാവുന്ന വിഷയമാണിത്. കേസ് കോടതിയിലാണെങ്കിലും ആശയവിനിമയം നടത്തി സമാധാനപൂർണമായ പ്രശ്നപരിഹാരം സാധ്യമാകുന്ന സാഹചര്യം നിലവിലുണ്ട്. ഇതിനെ മുഖവിലക്കെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. രണ്ട് സമുദായങ്ങൾ തമ്മിലുള്ള സ്പർദ്ധ വർദ്ധിക്കുന്നതിന് കാരണമായ ഗൗരവമുള്ള വിഷയത്തിൽ സർക്കാറിന്റെ നിസംഗത ദുരൂഹമാണ്. മുനമ്പം വിഷയത്തിൻ്റെ മറവിൽ വഖഫിനെയും മറ്റു വഖഫ് സ്വത്തുക്കളെയും സംബന്ധിച്ച തെറ്റിദ്ധാരണ പരത്താനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. പ്രദേശവാസികളുടെ പ്രശ്നം മാനുഷികമായി പരിഹരിക്കാൻ സർക്കാർ തയാറാവണമെന്നും മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.

വയനാട്: പത്ത് കോടിയുടെ പുനരധിവാസ പദ്ധതിയുമായി ജമാഅത്തെ ഇസ്‌ലാമി

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ ദിവസങ്ങളിൽ വയനാട് നടന്നത്. ദുരന്തത്തിന്റെ വ്യാപ്‌തിയും ആഴവും ശരിയായി തിട്ടപ്പെടുത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല. നിരവധി ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും കെട്ടിട ങ്ങളും ഭവനങ്ങളും കൃഷിയും വ്യാപകമായി നഷ്‌ടപ്പെടുകയും ചെയ്‌തു. ദുരന്തസമ യത്ത് സന്നദ്ധ പ്രവർത്തകരും കൂട്ടായ്‌മകളും നടത്തിയ സേവന പ്രവർത്തനങ്ങളെ അഭി നന്ദിക്കുന്നു. മലയാളികളുടെ ഒത്തൊരുമയുടെയും ഐക്യത്തിൻ്റെയും പ്രതിഫലനമാ യിരുന്നു ഇത്. ദുരന്തത്തിൽ അവശേഷിക്കുന്നവരുടെ പുനരധിവാസമാണ് ഇനി കേരളത്തിന്റെ ലക്ഷ്യം. പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ തയ്യാറാവണം. എല്ലാ വിഭാഗം കൂട്ടായ്‌മകളെയും സന്നദ്ധ സംഘങ്ങളെയും ചേർത്തുനിർത്തി പൂ നരധിവാസം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ സന്നദ്ധരാവണം. 2018ലും 2019ലും വിവിധ പുനരധിവാസ പദ്ധതികൾ ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിച്ചിരുന്നു. അതെല്ലാം വളരെ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചു. വയനാടിലെ ചൂരൽ മലയിലും മുണ്ടക്കയിലും നടന്ന ദുരന്തത്തിന് ഇരയായവ രുടെ സമ്പൂർണ പുനരധിവാസത്തിന് വേണ്ടി ആദ്യഘട്ടം പത്ത് കോടിയുടെ പുനരധി വാസ പദ്ധതി ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിക്കുന്നു. തൊഴിൽ, വിദ്യാഭ്യാസം, വീട് തുടങ്ങിയ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതായിരിക്കും പദ്ധതി. വാർത്താസമ്മേളനത്തിൽ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീര്‍ പി.മുജീബുറഹ്മാന്‍, അസി. അമീർ എം.കെ. മുഹമ്മദലി, സെക്രട്ടറി ശിഹാബ്​ പൂക്കോട്ടൂർ, ദുരിതാശ്വാസ സെൽ കൺവീനർ ഷബീർ കൊടുവള്ളി എന്നിവര്‍ പ​ങ്കെടുത്തു.

വഖഫ് നിയമ ഭേദഗതി: വിശ്വാസത്തിനു നേരെയുള്ള കയ്യേറ്റം

വഖഫ് നിയമ ഭേദഗതി: വിശ്വാസത്തിനു നേരെയുള്ള കയ്യേറ്റം വഖഫ് നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള അമീർ പി.മുജീബ് റഹ്മാൻ പ്രസ്താവിച്ചു. ഭരണകൂടത്തിന്റെ ദുരുദ്ദേശ്യമുള്ള അജണ്ടയുടെ ഭാഗമാണ് ഈ ബിൽ. വഖഫു സ്വത്തുക്കൾ അന്യായമായി കൈയേറിയവരെ ഒഴിപ്പിച്ച് സ്വത്തുക്കൾ തിരിച്ചെടുക്കുന്നതിനുള്ള കർശനവ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബിൽ 2014 ൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പത്ത് കൊല്ലമായിട്ടും ഈ ബിൽ പാസാക്കാൻ ശ്രമിക്കാതെ ഇതിനു കടകവിരുദ്ധമായ പുതിയ ഒരു ബില്ലുമായിട്ടാണ് സർക്കാർ വന്നിരിക്കുന്നത്. തീർത്തും മതപരമായ പ്രവർത്തനമാണ് വഖഫ്. മുസ്‌ലിംകളല്ലാത്തവരെ വഖഫ് കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെടുത്തുന്നതിലൂടെ വിശ്വാസത്തിനു നേരെയുള്ള കയ്യേറ്റമാണ് നടക്കുന്നത്. വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്റ് കമ്മിറ്റിക്ക് വിട്ടത് ദുരുദ്ദേശ്യപരമാണ്. സമൂഹത്തിൽ ധാരാളം നന്മകൾ രൂപപ്പെടുത്തിയ വഖഫ് സംവിധാനങ്ങളെ തകർക്കുക മാത്രമാണ് ഈ ബില്ലിന്റെ ലക്ഷ്യം. ബില്ല് പിൻവലിച്ച് ആശങ്കകൾ അകറ്റാൻ സർക്കാർ തയ്യാറാവണമെന്നും അമീർ ആവശ്യപ്പെട്ടു.