വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം ഈ മാസം 23 ന് എറണാകുളം കലൂർ മൈതാനിയിൽ പ്രതിഷേധ ചത്വരം തീർക്കുകയാണ്. ഭരണഘടനയുടെ ആർട്ടിക്ക്ൾ-26 ഉൾപ്പടെ മതസ്വാതന്ത്ര്യം നിരാകരിക്കുന്ന വിവേചനപരവും ഭരണഘടനാവിരുദ്ധവുമായ സർക്കാർ നീക്കത്തെ പരാജയപ്പെടുത്തേണ്ടത് പൗരാവകാശങ്ങൾക്കുമൊപ്പം നിൽക്കുന്ന മുഴുവൻ പൗരൻമാരുടെയും ഉത്തരവാദിത്വമാണ്.
പാർലമെൻ്റിന്റെ ഇരുസഭകളിലും കോൺഗ്രസ്സും സി.പി.എമ്മും ഉൾപ്പടെ മുഴുവൻ പ്രതിപക്ഷ കക്ഷികളും അഭിനന്ദനാർഹമായ വിധത്തിൽ ഉത്തരവാദിത്വത്തോടെ ഈ ധർമം നിർവഹിച്ചു. സഭക്ക് പുറത്ത് ദേശീയതലത്തിൽ ഈ പൗരാവകാശപ്പോരാട്ടം ശക്തിപ്പെടുത്താൻ മുസ്‌ലിം പെഴ്സണൽ ലോ ബോർഡും ഇന്ത്യ അലയൻസും നേതൃത്വം നൽകണം. മുസ്‌ലിം സമുദായം സംഘടനാ-കക്ഷി ഭേദമന്യേ ഇതിൽ കണ്ണി ചേരണം.

മുസ്‌ലിം സമുദായത്തിന് വഖഫ് വിശ്വാസവും അനുഷ്ടാനവുമാണ്. പുറമേ, മതപരമായ സ്വത്ത് കൈകാര്യം ചെയ്യാൻ ഇതര മതസ്ഥർക്കുള്ളത് പോലുള്ള അവകാശവുമാണ്. തുടർച്ചയായ ഈ നീതി നിഷേധത്തിനെതിരിൽ സി.എ.എ സമരം കണക്കെ യോജിച്ച് നിൽക്കുകയെന്നത് കാലത്തിന്റെയും വിഷയത്തിന്റെയും താൽപര്യമാണ്. ഈ സമരം സംഘടനാപരമായല്ല, സാമുദായികമായിട്ടല്ല, മറിച്ച്, രാജ്യത്തെ വലിയ സാമൂഹ്യ മുന്നേറ്റം ലക്ഷ്യം വെച്ചുള്ളതായിരിക്കണം. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ഇതിനകം കോഴിക്കോട് ശക്തമായ പ്രതിഷേധറാലി നടന്നു കഴിഞ്ഞു. വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്ന് വരുന്നു. ഏപ്രിൽ 26 കോഴിക്കോട് ടൗൺ ഹാളിൽ പേഴ്സണൽ ബോർഡിന്റെ നേതൃത്വത്തിൽ മുഴുവൻ മുസ്‌ലിം സംഘടനകളും ഒരുമിച്ചണിനിരക്കുകയാണ്.

രാജ്യത്തിന് തന്നെ മാതൃകയാകും വിധം മുഴുവൻ കേരളീയരും മത-ജാതി-രാഷ്ട്രീയ പരിഗണനക്കതീതമായി ഒരുമിച്ച് നിൽക്കുന്ന കരുത്തുറ്റ പ്രതിഷേധ സ്വരങ്ങളുയരട്ടെ. അത്തരമൊരു
സാമൂഹ്യമുന്നേറ്റത്തിന് ദിശാബോധം പകരുന്ന ശ്രദ്ധേയമായ ചുവട് വെപ്പാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള എറണാകുളം കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധചത്വരം. കേരളത്തിലെ മതപണ്ഡിതൻമാർ, മത-സമുദായ-രാഷ്ട്രീയ -സാമൂഹ്യ- സാംസ്കാരിക നേതാക്കൾ തുടങ്ങി പ്രഗൽഭർ പങ്കെടുക്കുന്ന പ്രതിഷേധ ചത്വരം രാജ്യത്തിൻ്റെ സാമൂഹ്യ സാംസ്കാരിക വൈവിധ്യങ്ങളാൽ സമ്പന്നമായിരിക്കും. ഇന്ത്യയുടെ പൗരാവകാശ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന ഈ മഹാസമ്മേളനത്തിലേക്ക് ഏവർക്കും ഹൃദയപൂർവം സ്വാഗതം.