State News

ഭിന്നശേഷി സംവരണം മുസ്‌ലിം സമുദായത്തിന്റെ അവകാശം ഹനിക്കുന്നതാകരുത്

ഭിന്നശേഷി സംവരണം മുസ്‌ലിം സമുദായത്തിന്റെ അവകാശം ഹനിക്കുന്നതാകരുത്.

മുസ്‌ലിം സമുദായത്തിന്റെ സംവരണത്തോത് വെട്ടിക്കുറച്ച് ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്.
ഈ വിഷയം നിയമ സഭയിൽ നേരത്തെ ഉന്നയിക്കപ്പെട്ടപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ ഉത്തരവിലും ഭേദഗതികൾ നടപ്പിലാക്കാതെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.ഭിന്നശേഷി സംവരണം അനിവാര്യമായും നടപ്പാക്കേണ്ടതാണ്. എന്നാൽ മറ്റൊരു ദുർബല വിഭാഗത്തിന്റെ അവകാശം കവർന്നെടുത്തുകൊണ്ടല്ല അത് നടപ്പാക്കേണ്ടത്. ഭിന്നശേഷി സംവരണം നാല് ശതമാനമാക്കി ഉയർത്തിയപ്പോൾ സംവരണ വിഹിതത്തിൽ മുസ്‌ലിം സമുദായത്തിന് രണ്ട് ശതമാനത്തിന്റെ കുറവാണ് സംഭവിച്ചത്. ഇതുപ്രകാരം ഒരു തസ്തികയിൽ 100 പേരെ നിയമിക്കുമ്പോൾ മുസ്ലിം സംവരണ ക്വാട്ടയിൽ നിയമനം ലഭിക്കേണ്ട രണ്ട് പേർക്ക് അവസരം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഫലത്തിൽ 20 ശതമാനത്തിന്റെ സംവരണ നഷ്ടമാണ് ഇതിലൂടെ സംഭവിക്കുന്നത്.

2019 ലാണ് ഭിന്നശേഷി സംവരണത്തിന്റെ ഉത്തരവ് ആദ്യം പുറത്തിറക്കുന്നത്. അപ്പോൾ തന്നെ മുസ്‌ലിം സമുദായത്തിന് സംഭവിക്കുന്ന സംവരണ നഷ്ടം എല്ലാവരും ചൂണ്ടിക്കാണിച്ചിരുന്നു. ഇത് തിരുത്തുമെന്ന് നിയമസഭയിൽ വരെ സർക്കാർ ഉറപ്പുനൽകുകയും ചെയ്തു. എന്നിട്ടും നാല് വർഷത്തിന് ശേഷം അതേ ഉത്തരവ് തന്നെ ഇറക്കി സംവരണത്തെ അടിമറിക്കുന്ന സർക്കാർ മുസ്ലിം സമുദായത്തോട് പ്രത്യക്ഷമായ അനീതി കാട്ടുകയാണ്.

സംവരണത്തിന് അർഹതയുള്ള ഒരു ദുർബല വിഭാഗത്തെയും ബാധിക്കാതെത്തന്നെ നിലവിലെ നിയമപ്രകാരം ഭിന്ന ശേഷി സംവരണം നടപ്പാക്കാൻ കഴിയുമെങ്കിലും അത്തരമൊരു ശ്രമം സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. മുസ്‌ലിം സംവരണം കവർന്നെടുക്കാനുള്ള ആസൂത്രിത ശ്രമം ഭരണതലത്തിൽ നടക്കുന്നണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ ഉത്തരവ് പിൻവലിച്ച്, ഒരു പിന്നാക്ക-ദുർബല വിഭാഗത്തിനും അവസര നഷ്ടം സഭവിക്കാത്ത വിധത്തിൽ നീതിപൂർവമായി ഭിന്നശേഷി സംവരണം നടപ്പാക്കണം.