Ameer Updates State News

മുസ്‌ലിം പ്രീണനാരോപണം; സർക്കാർ ധവളപത്രം പുറത്തിറക്കണം ധവളപത്രം പുറത്തിറക്കണം -ജമാഅത്തെ ഇസ്ലാമി

സംസ്ഥാന സർക്കാർ മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുകയാണെന്നും ചോദിക്കുന്നതെല്ലാം നൽകുകയാണെന്നുമുള്ള നവോത്ഥാന സമിതി ചെയർമൻ കൂടിയായ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന വസ്തുതവിരുദ്ധവും സത്യസന്ധതക്ക് നിരക്കാത്തതുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് സർക്കാർ വസ്തുതകൾ പുറത്ത്‍വിടണമെന്നും ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാന സ്വഭാവത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും സമീപകാലത്ത് മറ്റുപല കോണുകളിൽനിന്നും രൂപപ്പെട്ടിട്ടുണ്ട്. ഇത് പിന്നാക്ക സമുദായത്തിന് അർഹതപ്പെട്ടത് കൂടി ചോദിക്കാൻ കഴിയാത്ത സാമൂഹികാന്തരീക്ഷം സൃഷ്ടിക്കും. കേരളത്തിലെ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ആരോപണ-പ്രത്യാരോപണങ്ങളുണ്ടാകുന്നത് ബഹുസ്വര സമൂഹത്തിന് ഭൂഷണമല്ല. നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിലൂടെ ഏഴായിരത്തോളം തൊഴിലവസരങ്ങളാണ് മുസ്‌ലിം സമുദായത്തിന് നഷ്ടമായത്. തുടർന്നുണ്ടായ പാക്കേജിൽ മുന്നാക്ക സമുദായത്തിനാണ് നേട്ടമുണ്ടായത്. സച്ചാർ കമ്മിറ്റിയുടെ ചുവടുപിടിച്ച് രൂപംകൊടുത്ത പാലോളി കമ്മിറ്റി നിർദേശങ്ങളും അട്ടിമറിക്കപ്പെട്ടു. മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നു എന്നുവരെ പ്രചരിപ്പിക്കപ്പെട്ടു. കഴിഞ്ഞകാല അനുഭവങ്ങളെല്ലാം നഷ്ടങ്ങളുടെതാണ്. മന്ത്രിസഭയിൽ ആകെയുള്ളത് രണ്ട് സമുദായ അംഗങ്ങൾ മാത്രം. മൂന്ന് പാർലമെന്‍റ് അംഗങ്ങൾ മാത്രമാണ് സമുദായത്തിനിന്നുണ്ടായത്. വിദ്യാഭ്യാസ അവസരത്തിന്‍റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. തെക്കൻ ജില്ലകളിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളും മലബാറിൽ ഇല്ല. യാഥാർഥ്യം ഇതായിരിക്കെ, പുകമറ സൃഷ്ടിക്കുന്ന പ്രസ്താവനകൾ ബോധപൂർവം ഉന്നയിക്കുന്നത് സമുദായത്തോടുള്ള അനീതിയാണ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ മൗനം അവലംബിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കും. അതുകൊണ്ട് യഥാർഥ വസ്തുത പുറത്തുവിടാൻ സർക്കാർ തയ്യാറാകണം. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ആർജവമുള്ള നിലപാട് സ്വീകരിക്കണമെന്നും അമീർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട് വർധന മതേതര കക്ഷികൾ ഗൗരവമായി വിലയിരുത്തണം. ഇത് ലാഘവത്തോടെ കാണാൻ പാടില്ല.
 
 
ഹിറ സെന്‍ററിൽ നടന്ന വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, അസി. സെക്രട്ടറി സമദ് കുന്നക്കാവ് എന്നിവര്‍ പങ്കെടുത്തു.